കോട്ടയം: ജില്ലയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിനു തൊട്ടടുത്താണ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്. ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്ന ഇവിടെ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ ഇടപെടൽ പ്രതീക്ഷിക്കുകയാണ് നാട്ടുകാർ.
ഈ കേന്ദ്രത്തിന്റെ പ്രവർത്തനം സ്വകാര്യ ഏജൻസിക്കു കൈമാറിയിട്ട് രണ്ടു വർഷം കഴിഞ്ഞു. അരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. ക്ലീൻ കേരള കമ്പനി ആയിരുന്നു ആദ്യഘട്ടത്തിൽ തരിയാക്കിയ പ്ലാസ്റ്റിക് ഏറ്റെടുത്തിരുന്നത്. ഇവർ പിന്മാറിയതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. മേഖലയിലെ പല പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിക്ക് നേരിട്ടു പ്ലാസ്റ്റിക് നൽകിയിരുന്നു.
ഇവിടെ നിന്ന് തരികളാക്കിയ പ്ലാസ്റ്റിക് വാങ്ങണമെങ്കിൽ പണം നൽകണമെന്ന നിർദേശം കമ്പനി മുന്നോട്ടുവച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക പരാധീനത മൂലം ഈ നിർദേശം നടപ്പായില്ല. ഇതോടെ പ്ലാസ്റ്റിക് തരികളാക്കുന്ന പണികളും തരികളാക്കിയ പ്ലാസ്റ്റിക്കിന്റെ വിൽപനയും നിലച്ചു.
ഈ യൂണിറ്റ് കേന്ദ്രവും, പരിസരവും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു കിടക്കുകയാണ്. പ്രശ്നപരിഹാരത്തിനു വേണ്ടിയാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. ഇവർ മാലിന്യനീക്കം കൃത്യമായി നടത്താത്തതിനാൽ ബ്ലോക്ക് പഞ്ചായത്ത് അന്ത്യശാസനം നൽകുകയായിരുന്നു. ഇതിനെ തുടർന്നു ഘട്ടം ഘട്ടമായി നീക്കം ചെയ്യൽ ആരംഭിച്ചു. ഈ പ്രവർത്തനവും ഇപ്പോൾ നിലച്ച അവസ്ഥയാണ്. കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസി കുറവിലങ്ങാട് ടൗണിനു സമീപം പഴയ സിനിമ തിയറ്റർ വാടകയ്ക്കെടുത്ത് അവിടെയും മാലിന്യം കുന്നുകൂട്ടിയിട്ടുണ്ട്.




