കാസർകോട്: ആഫ്രിക്കയ്ക്ക് മേൽ ഒരു കിരീടം പോലെ നിൽക്കുന്ന കിളിമഞ്ചാരോ പർവ്വതാരോഹകരുടെ സ്വപ്നഭൂമിക ആണ്.ഉയരത്തിലുള്ള മഞ്ഞുപാളികൾ ഉൾപ്പടെയുള്ള പ്രതിബന്ധങ്ങൾ മറികടന്ന് വേണം ലക്ഷ്യസ്ഥാനത് എത്തേണ്ടത്. അതിരില്ലാത്ത ആഗ്രഹവും ആഗ്രഹ സഫലീകരണത്തിനായുള്ള കഠിനപരിശ്രമവും ഒന്നിച്ച് ഉരുക്കിയെടുത്ത അഖിലക്ക് പ്രതിസന്ധികളൊക്കെയും നിസ്സാരം. കാസർകോട് പൊയിനാച്ചി സ്വദേശിനി ആണ് അഖില മുരളീധരൻ. ഉയർന്ന പ്രദേശത്തെ കാലാവസ്ഥയോട് പൊരുതി മൈനസ് താപനില, ഓക്സിജൻ കുറയൽ തുടങ്ങി എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് യാത്ര വിജയകരമായി പര്യവസാനിച്ചപ്പോൾ അഖിലയ്ക്ക് സ്വർഗം കീഴടക്കിയ സന്തോഷം.
ഉയരങ്ങൾ തേടി പല നാടുകൾ കറങ്ങുന്ന വയനാട് ആസ്ഥാനമായുള്ള ഗ്ലോബ് ട്രക്കേഴ്‌സ് എന്ന കൂട്ടായ്‌മയ്‌ക്കൊപ്പമായിരുന്നു യാത്ര. ഷാജി പി.മാത്യു, സലീം എന്നിവർ നേതൃത്വം നൽകിയ 15 അംഗ സംഘത്തിലെ ഏക കാസർകോട്ടുകാരിയാണ് അഖില. കിളിമഞ്ചാരോ യാത്ര ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മധൈര്യം തനിക്ക് സമ്മാനിച്ചെന്ന് അഖില പറയുന്നു. “നേരത്തേ ഇത്രയും വലിയ ട്രക്കിങ് നടത്തിയുള്ള പരിചയമൊന്നുമില്ല. ആകെയുള്ള അനുഭവം മുൻപ് നടത്തിയ റാണിപുരം യാത്രമാത്രം. കഴിഞ്ഞ മാർച്ചിൽ പറമ്പിക്കുളം -കൊണ്ടരേങ്ങിയിലാണ് വീണ്ടും ട്രക്കിങ് തുടങ്ങിയത്. അതിപ്പോൾ ഭൂമിയിലെ ഏഴ് സമ്മിറ്റുകളിലൊന്നായ കിളിമഞ്ചാരോയിലെത്തി നിൽക്കുന്നു. കിളിമഞ്ചാരോ ട്രക്കിങ്ങിനെക്കുറിച്ച് അറിഞ്ഞ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഗ്ലോബൽ ട്രക്കേഴ്‌സ് കൂടെക്കൂട്ടി. ഗൈഡുമാരും യാത്രാസംഘത്തിലെ മറ്റുള്ളവരും നൽകിയ ധൈര്യവും പിന്തുണയും കൊണ്ടാണ് യാത്ര വിജയകരമാക്കാൻ സാധിച്ചതെ”ന്ന് അവർ പറഞ്ഞു. വിദ്യാനഗർ ലിയോ ഇൻഡസ്ട്രിയൽ സിൻഡിക്കേറ്റ് സ്ഥാപകൻ കാഞ്ഞങ്ങാട് സ്വദേശിയായ പരേതനായ മുരളീധരന്റെയും അണിഞ്ഞ കോളിയടുക്കം സ്വദേശിനി ശാന്തകുമാരിയുടെയും മകളാണ് അഖില. അമ്മയുടെയും സഹോദരന്മാരായ അർജുൻ മുരളീധരൻ, അനന്തു മുരളീധരൻ എന്നിവരുടെയും പിന്തുണയോടെ ആയിരുന്നു യാത്ര.
ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ മാത്രമേ പർവ്വതാരോഹണം വിജയകരമായി പൂർത്തിയാക്കാൻ പറ്റൂ. പോകുന്നതിന് മുൻപായി 10 കിലോ ഭാരമുള്ള ബാഗും തോളിലേറ്റി മൈസൂരുവിൽ ട്രക്കിങ്ങിന് പോയി. 3000-ലേറെ പടികൾ പ്രയാസമില്ലാതെ കയറി. ഉയരം ചെല്ലുന്തോറും തണുപ്പ് കൂടുമെന്നതിനാൽ പിന്നെ അതിനെ പ്രതിരോധിക്കാനുള്ള പരിശീലനമായി. ജിമ്മിൽ പോയി. മാസ്ക് ഉപയോഗിച്ചുള്ള പരിശീലനവും കിളിമഞ്ചാരോ യാത്രയിൽ ഗുണമായെന്ന് അഖില പറയുന്നു.










