തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണക്കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനിടയുണ്ടെന്ന് റിപ്പോർട്ട്. കൊട്ടാരത്തെക്കുറിച്ച് നല്ല പരിചയമുള്ള ആളാകാം മോഷണം നടത്തിയതെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോടികൾ വിലമതിക്കുന്ന അമൂല്യ വസ്തുക്കൾ മോഷ്ടിക്കപ്പെട്ട കേസിൽ സന്ദർശകരടക്കമുള്ളവരെ സംശയത്തിന്റെ പരിധിയിൽപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്.
ഒക്ടോബറും നവംബറും മാസങ്ങളിൽ കൊട്ടാരം സന്ദർശിച്ച എല്ലാവരുടെയും പട്ടിക തയ്യാറാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഈ പട്ടികയിൽ വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാനും പോലീസ് തയ്യാറെടുക്കുന്നു.
കഴിഞ്ഞ ദിവസമാണ് കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്ന വിവരം പുറത്തുവന്നത്. വജ്രം പതിപ്പിച്ച പരമ്പരാഗത ആഭരണങ്ങളടക്കം ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായതെന്ന് പോലീസ് അറിയിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.






