മലപ്പുറം: തിരുവനന്തപുരം–കണ്ണൂർ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്ര സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണെന്ന് ഇ. ശ്രീധരൻ അറിയിച്ചു. വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ സമയം വേണ്ടതിനാലാണ് ഇടക്കാല റിപ്പോർട്ട് നൽകുന്നത്.
ഇത് ലഭിച്ച ശേഷം കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയാൽ, സംസ്ഥാന സർക്കാരുമായി കൂടി ആലോചിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പൊന്നാനിയിൽ പ്രത്യേക ഓഫീസ് തുറന്നാണ് പദ്ധതിയുടെ വിശദ റിപ്പോർട്ട് തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ സമ്പൂർണ്ണ പദ്ധതി റിപ്പോർട്ട് തയ്യാറാകുമെന്നാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 465 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ യാത്ര സാധ്യമാകുന്ന രീതിയിലാണ് രൂപകൽപ്പന. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ യാത്ര സമയം ഏകദേശം 3 മണിക്കൂർ 20 മിനിറ്റായി കുറയുമെന്ന് വിലയിരുത്തുന്നു.






