തിരുവനന്തപുരം: തിരുവോണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പും പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇന്ന്. ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1ന് മന്ത്രി കെ.എൻ.ബാലഗോപാൽ പൂജാ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്യും. അതിനു ശേഷമാണ് 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപറിന്റെ നറുക്കെടുപ്പ്. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. കഴിഞ്ഞ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് കനത്ത മഴയും ജിഎസ്ടി മാറ്റവും വിൽപനയെ ബാധിച്ചതിനെത്തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 14.07 ലക്ഷം ടിക്കറ്റുകളാണ് വിട്ടുപോയത്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി, വിൽപനയിൽ തൃശൂർ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകളാണ്. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും.
അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 300 രൂപയാണ്. 5 പരമ്പരകളാണുള്ളത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകൾക്കും നൽകും. നവംബർ 22ന് ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്.




