റൊമാരിയോ ഷെഫേര്‍ഡ് എറിഞ്ഞ ഇരുപതാം ഓവറിലെ രണ്ടാം പന്ത് മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായുന്നു. ഇന്ത്യയ്ക്ക് വിജയം. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും എന്ന് എല്ലാവരും ഒരുവേള സംശയിച്ച ഇന്ത്യ ഇതാ സെമിയിലേക്ക് മുന്നേറുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലെ അറുപതിനായിരത്തോളം നീലക്കുപ്പായക്കാരും ഇന്ത്യന്‍ ഡഗൗട്ടും ആഘോഷത്തിമിര്‍പ്പിലേക്ക്. പക്ഷേ സഞ്ജു സാംസണ്‍ അലറി വിളിച്ചില്ല, ബാറ്റ് വീശി ഓടിയില്ല. അദ്ദേഹം പിച്ചില്‍ മുട്ടുകുത്തി ആകാശത്തേക്ക് നോക്കി കൈകള്‍ ചേര്‍ത്ത് ദൈവത്തിനോട് നന്ദി പറഞ്ഞ് കുരിശ് വരച്ചു. സൂക്ഷിച്ച് നോക്കിയാല്‍ കണ്ണൊന്ന് നിറഞ്ഞതും കാണാം.
അത്രമാത്രം അവഗണിക്കപ്പെട്ടവനായിരുന്നു അയാള്‍. പ്രതിഭയും ക്ഷമയും മാത്രമല്ല, ഭാഗ്യം കൂടി വേണം കളിക്കളത്തില്‍ വിജയിക്കാന്‍. അവസാനം പറഞ്ഞത് അയാള്‍ക്ക് ഒട്ടും ഉണ്ടായിരുന്നില്ല, ഇന്നലെ വരെ. വിജയത്തിലും പരാജയത്തിലും ശാന്തത കൈവിടാത്ത സഞ്ജുവിന്റെ മുഖത്ത് ഈഡനില്‍ തെളിഞ്ഞത് മോശം സമയത്ത് നേരിട്ട പരീക്ഷണങ്ങളും പരിഹാസങ്ങളും അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു.
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തിന് മുന്‍പ് അദ്ദേഹത്തിന്റെ പേരുയര്‍ന്നപ്പോള്‍ പരിഹാസം കലര്‍ന്ന ചിരി സമ്മാനിച്ച നായകന്‍ സൂര്യകുമാര്‍ യാദവ്, കളി കഴിഞ്ഞ് ഡ്രസ്സിങ് റൂമിലേക്ക് നീങ്ങിയ സഞ്ജുവിന് മുന്നില്‍ തൊപ്പിയൂരി വണങ്ങി. അത് ആ ഇന്നിംഗ്‌സിന് നല്‍കിയ ആദരവ് മാത്രമല്ല – ഒരു തിരിച്ചുവരവിന് നല്‍കിയ അംഗീകാരം കൂടിയായിരുന്നു. ആര്‍ക്ക് പകരം ഞങ്ങള്‍ സഞ്ജുവിനെ കളിപ്പിക്കണമെന്നാ നിങ്ങള്‍ പറയുന്നേ എന്ന് ചോദിച്ചായിരുന്നു സൂര്യയുടെ ചിരി. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്ന് തരിപ്പണമാകുന്നു. നാണം കെട്ട തോല്‍വി. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന സ്ഥിതി. സുഞ്ജുവിന് വേണ്ടി നാല് പാട് നിന്നും മുറവിളി. ഒടുവില്‍ എതിര്‍ ടീമുകളുടെ ഓഫ് സ്പിന്‍ ട്രാപ്പ് മറികടക്കാന്‍ അയാളെ അവര്‍ക്ക് ഇറക്കേണ്ടി വന്നു. ആര്‍ക്കും പകരമല്ല, തനിക്ക് തന്റേതായ സ്ഥാനമുണ്ടെന്ന് അടുത്ത രണ്ട് കളിയിലൂടെ അയാള്‍ തെളിയിക്കുകയായിരുന്നു.
പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി സഞ്ജു പറഞ്ഞത് ഇങ്ങനെയാണ്- ”എന്റെ കരിയറില്‍ ഏറെ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ തന്നെ സംശയിച്ചു… പക്ഷേ വിശ്വാസം നഷ്ടപ്പെടുത്തിയില്ല.” തന്റെ കരിയര്‍ മുഴുവനായി ഈ ഒറ്റ വാക്കില്‍ അദ്ദേഹം ചുരുക്കുകയായിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം സഞ്ജു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും അകത്തും പുറത്തുമായി നില്‍ക്കുകയായിരുന്നു. ഒരേ രീതിയില്‍ പുറത്താകല്‍, ഷോര്‍ട്ട് ബോളുകളിലെ പ്രശ്‌നം, ട്രിഗര്‍ മൂവ്മെന്റിനെ കുറിച്ചുള്ള കടുത്ത വിമര്‍ശനങ്ങള്‍, ഫാന്‍ സപ്പോര്‍ട്ടിന്റെ ബലത്തില്‍ മാത്രം ടീമില്‍ ഉള്ളവന്‍… തുടങ്ങിയ വിമര്‍ശനങ്ങള്‍. ട്വന്റി ട്വന്റിയില്‍ മൂന്ന് സെഞ്ച്വറികളുള്ള ഒരാള്‍ക്ക് ടീമില്‍ സ്ഥിര സ്ഥാനമില്ല എന്ന അവസ്ഥ വരുമ്പോള്‍ ഉണ്ടാകുന്ന വീഴ്ച്ച. പക്ഷേ അയാള്‍ പരാതി പറഞ്ഞില്ല, പോസ്റ്റുകള്‍ ഇട്ടില്ല. പകരം നിശ്ദമായി തന്റെ അവസരത്തിനായി കാത്തിരുന്നു. കുറവുകള്‍ നികത്താന്‍ പരിശീലകര്‍ക്കൊപ്പം ചിലവഴിച്ചു.
പരിശീലകരോടൊപ്പം അദ്ദേഹം നിശബ്ദമായി പ്രവര്‍ത്തിച്ചു. ട്രിഗര്‍ മൂവ്മെന്റിന്റെ ടൈമിംഗില്‍ ചെറിയ മാറ്റം വരുത്തി. ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക് വ്യക്തമാക്കിയതുപോലെ, തുടക്ക നീക്കത്തില്‍ നല്‍കിയ ചെറിയ മാറ്റം അദ്ദേഹത്തിന് മികച്ച ബാലന്‍സ് നല്‍കി. അവസാനം അയാളുടെ ദിനം വന്നെത്തി.
196 റണ്‍സ് ലക്ഷ്യം. തോറ്റാല്‍ സെമി കാണാതെ പുറത്താകും. സമ്മര്‍ദ്ദം ആകാശത്തോളം. എന്നാല്‍ സഞ്ജു പതറിയില്ല. ഇന്നിങ്സിലുടനീളം ഒരു ലൂസ് ഷോട്ടും ഇല്ല. അഭിഷേക് പതറിയപ്പോഴും ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും പവര്‍പ്ലെയിലെ കൂറ്റനടികള്‍ക്ക് ശേഷം ഹൈ-റിസ്‌ക് ഷോട്ടുകള്‍ ഒഴിവാക്കി. താന്‍ പുറത്തായാല്‍ ടീം വീഴുമെന്ന തിരിച്ചറിവ്. ഒടുവില്‍ കാവ്യനീതി പോലെ വിജയ റണ്ണും. 50 പന്തില്‍ പുറത്താകാതെ 97. ഇതിനിടെ ലോകകപ്പില്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ഒരിന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സ്വന്തമാക്കി. മറികടന്നത് സാക്ഷാല്‍ വിരാട് കൊഹ്ലിയെ. ഈ ഒരു ദിവസത്തിനുവേണ്ടിയായിരുന്നു അയാള്‍ കാത്തിരുന്നത്, സമകാലീനരും പിന്നാലെ വന്നവരുമെല്ലാം ഇതിഹാസപ്പടവുകള്‍ കയറുന്നത് ഡഗൗട്ടിലിരുന്നു കാണേണ്ടി വന്നവന്‍. കാലം നീതിപുലര്‍ത്താതെ കടന്നുപോയ കരിയറെന്ന് അടയാളപ്പെടുത്താന്‍ സമ്മതിക്കാത്തവന്‍.
ഇന്നലെ വരെ ക്രൂശിലേറ്റിയവര്‍ ഇന്നയാളെ വാനോളം പ്രശംസിക്കുകയാണ്. ഈ വിജയം മലയാളികളുടേത് കൂടിയാണ്. അയാളുടെ മോശം സമയത്തും കൂടെ നിന്നതും ഓരോ തവണ ടീമില്‍ നിന്ന് പുറത്താക്കിയപ്പോഴും അയാള്‍ക്കായി മുറവിളി കൂട്ടിയവരിലും ഓരോ മലയാളിയുമുണ്ട്. ഈ ഇന്നിംഗ്‌സ് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. സെമിയും ഫൈനലും ജയിച്ച് കിരീടം നേടണം. രാജ്യത്തിനായി ഇനിയും റണ്‍മലകള്‍ തീര്‍ക്കണം






