പാലക്കാട് : ഏറെ വിവാദമുയർത്തിയ തോലനൂർ ദമ്പതിമാരുടെ വധക്കേസിൽ ഒന്നാംപ്രതി എറണാകുളം വടക്കൻപറവൂർ മാന്നംചോപ്പുള്ളിവീട്ടിൽ ഷഡാനന്ദന് (61) വിചാരണക്കോടതി നൽകിയ ജീവപര്യന്തംശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കേസിലെ രണ്ടാംപ്രതിയും ദമ്പതിമാരുടെ മരുമകളുമായ തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽവീട്ടിൽ ഷീജയെ (43) തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു.
ജസ്റ്റിസ് എ.കെ. ജയശങ്കർനമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 സെപ്റ്റംബർ 13-ന് രാത്രി 12.30-നും പുലർച്ചെ നാലരയ്ക്കും ഇടയിലാണ് തോലനൂർ പൂളയ്ക്കാപറമ്പിൽ വിമുക്തഭടനായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും ദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായ രണ്ട് പ്രതികൾക്കും പാലക്കാട് ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
ഇതിനെതിരേ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. മരിച്ച ദമ്പതിമാരുടെ മരുമകളായ ഷീജയ്ക്കെതിരേ പോലീസ് ചുമത്തിയിരുന്ന ഗൂഢാലോചന, കളവ്, ഭവനഭേദനം എന്നീ കുറ്റങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാംപ്രതിയായ ഷഡാനന്ദൻ ഒറ്റയ്ക്കാണ് മോഷണവും ഇരട്ടക്കൊലപാതകവും ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് വിചാരണക്കോടതി നൽകിയ ജീവപര്യന്തംശിക്ഷ ശരിവെക്കുകയായിരുന്നു. രണ്ടാംപ്രതി ഷീജയ്ക്കുവേണ്ടി അഡ്വക്കേറ്റ് എൻ. രാജേഷ് കോടതിയിൽ ഹാജരായി.






