വളരുംന്തോറും പിളരുന്ന ഒട്ടേറെ രാഷ്ട്രീയ പാർട്ടികളെ കേരളത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. വലിയ പാർട്ടികളിൽ ഉള്ളതിനേക്കാൾ പ്രശ്നങ്ങൾ ചെറിയ പല പാർട്ടികളിലും ഉണ്ട്. അത്തരത്തിൽ എപ്പോഴും പ്രശ്നങ്ങളാൽ സങ്കീർണ്ണമായ രാഷ്ട്രീയപാർട്ടിയാണ് എൻ സി പി എസ്. സമീപകാലത്ത് അവർക്കുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങളും സംഭവവികാസങ്ങളും പാർട്ടി യോഗങ്ങളിൽ കയ്യാങ്കളികളിൽ വരെ എത്തിയത് നമ്മൾ കണ്ടതാണ്. പ്രധാനമായും പി.സി ചാക്കോ സംസ്ഥാന പ്രസിഡണ്ടായി കടന്നുവന്നതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ ശക്തമാകുന്നത്. ഒരുപക്ഷേ എൻസിപിയുടെ ശാന്തമായ അന്തരീക്ഷത്തെ കലുഷിതമാക്കിയത് ചാക്കോ തന്നെയാണെന്ന് പറയാം.
കോൺഗ്രസിൽ നിന്ന് നേരെ എൻസിപിയിലേക്ക് വന്ന ചാക്കോയ്ക്ക് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം നൽകിയത് പാർട്ടിയിലെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. തുടക്കത്തിൽ അടയും ചക്കരയുമായിരുന്നെങ്കിലും ചാക്കോയും, മന്ത്രി എ കെ ശശീന്ദ്രനും പിന്നീട് മാനസീകമായി അകൽച്ചയിലായി.
എ കെ ശശീന്ദ്രനെ മന്ത്രിക്കസേരയില്‍ നിന്നിറക്കി, അവിടെ മറ്റൊരാളെ ഇരുത്താനുളള നെട്ടോട്ടമായിരുന്നു ചാക്കോയെ ഈ ഗതിയിലേക്ക് എത്തിച്ചത്. മന്ത്രിമാറ്റത്തിന് അരയും തലയും മുറുക്കി ഇറങ്ങിയ സംസ്ഥാന പ്രസിഡന്റിന് കസേരയും നഷ്ടമായി നാണംകെടുകയും ചെയ്തു. അതേസമയം മന്ത്രിക്കസേരക്കായി പിടിവലി കൂടിയവര്‍ ഒന്നായി. ഒരാള്‍ മന്ത്രിയായി തുടരുമ്പോള്‍ മറ്റേയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ പദവിയും ഉറപ്പിച്ചു. അതും ഗതികെട്ട് ചാക്കോ പടിയിറങ്ങിയപ്പോൾ ഒഴിവുവന്ന അതേ കസേര തന്നെ.


