കാഠ്മണ്ഡു:മിന്നൽ പ്രളയത്തിന് മുന്നോടിയായി കൃത്യമായ അപകട മുന്നറിയിപ്പ് നൽകണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി നേപ്പാൾ ഉദ്യോഗസ്ഥർ. എന്നാൽ വൻ ദുരന്തത്തിന് കാരണമായ ഹിമപാതത്തെക്കുറിച്ചടക്കം ആവശ്യമായ വിവരങ്ങളൊന്നും ചൈനയിൽനിന്ന് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
മെയ് 27ന് കാഠ്മണ്ഡുവിൽ നേപ്പാളിലെയും ചൈനയിലെയും, ടിബറ്റ് മേഖലയിലുൾപ്പെടെ, ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത യോഗം നടന്നിരുന്നു. ഹിമാലയത്തിലെ തടാകങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക, പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി നിരീക്ഷിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങളിൽ യോഗത്തിൽ ധാരണയിലെത്തിയിരുന്നു.
നദികളിലെ ജലനിരപ്പും കാലാവസ്ഥാ വ്യതിയാനങ്ങളും സംബന്ധിച്ച തത്സമയ വിവരങ്ങൾ ഓരോ പത്ത് മിനിറ്റിലും കൈമാറണമെന്ന ആവശ്യവും നേപ്പാൾ മുന്നോട്ടുവെച്ചിരുന്നു. ഹിമാലയത്തിലെ തടാകങ്ങളും മഞ്ഞുപാളികളും തകരാനുള്ള സാധ്യത സംബന്ധിച്ച വിവരങ്ങൾ നേരത്തെ ലഭിക്കാത്തതിലാണ് നേപ്പാൾ ചൈനയെ കുറ്റപ്പെടുത്തുന്നത്.
എന്നാൽ നേപ്പാളിന്റെ ആരോപണം ചൈനീസ് എംബസി തള്ളി. ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ കൃത്യസമയത്ത് തന്നെ നേപ്പാളിന് കൈമാറിയിരുന്നുവെന്നാണ് ചൈനയുടെ വിശദീകരണം. ദുർഘടമായ ഹിമാലയൻ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ചൈന വ്യക്തമാക്കി.
അതേസമയം, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നതിന് കാരണമാകുന്നുണ്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന ഹിമാലയൻ മേഖലയിൽ പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ ശക്തമായ നിരീക്ഷണ സംവിധാനത്തിന്റെ ആവശ്യകതയും ഇതോടെ വീണ്ടും ചർച്ചയാകുകയാണ്.











