കൊല്‍ക്കത്ത: “ഭയമില്ലാത്തവരും ജന്മനാടിനെ സ്നേഹിക്കുന്നവരും ബംഗാളിൽ സ്വാഭാവികമായി ഒന്നിക്കുമെന്ന്” പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ആരോടും പ്രത്യേകമായി അഭ്യർത്ഥിക്കേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി. ടിഎംസി പ്രവർത്തകർ മുൻപെങ്ങുമില്ലാത്ത രീതിയിൽ ആക്രമിക്കപ്പെടുകയാണെന്ന് ആരോപിച്ച അവർ, താൻ അധികാരത്തിൽ വന്നപ്പോൾ ആരെയും ആക്രമിക്കരുതെന്ന് ഉറപ്പാക്കിയിരുന്നുവെന്നും പറഞ്ഞു. ബിജെപി തന്റെ സുരക്ഷ ഉൾപ്പെടെ പിൻവലിച്ചുവെന്നും, തങ്ങളെ നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് ഉടൻ തെളിയുമെന്നും മമത പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്തത് നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനയെന്ന നിലയിൽ വിലയിരുത്തപ്പെടുന്നു. സോഷ്യൽ മീഡിയയിൽ “പശ്ചിമബംഗാൾ മുഖ്യമന്ത്രി” എന്ന വിശേഷണം മമത ബാനർജി മാറ്റാതിരുന്നതും ശ്രദ്ധേയമായി. പിന്നീട്, നിയമസഭാ കാലങ്ങളെ സൂചിപ്പിച്ച് അവർ നടത്തിയ മാറ്റവും രാഷ്ട്രീയ ചർച്ചകൾക്ക് ഇടയായി.
അതേസമയം, ടിഎംസി നേതാവ് അഭിഷേക് ബാനർജി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പ്രതികരിച്ചു. ബംഗാളിൽ നടന്നത് ജനാധിപത്യ സ്ഥാപനങ്ങൾ പക്ഷപാതം പുലർത്തിയ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവർത്തകർ പാർട്ടിയോടൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി അന്താരാഷ്ട്ര കോടതിയായ ഹേഗിലെ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കാനുള്ള സാധ്യതയെക്കുറിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ബിജെപി ബംഗാളിൽ സത്യപ്രതിജ്ഞാ ആഘോഷം സംഘടിപ്പിച്ച് പ്രവർത്തകരുടെ ആവേശം ഉയർത്താനുള്ള ശ്രമത്തിലാണ്.






