ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിക്ക് വലിയ തിരിച്ചടിയായി രാജ്യസഭാംഗം രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റു രണ്ടുപേർ.
വാർത്താ സമ്മേളനത്തിലൂടെയാണ് ഇവർ ബിജെപിയിലേക്ക് ചേർന്ന വിവരം പ്രഖ്യാപിച്ചത്. പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങൾക്കൊപ്പമാണെന്നും നേതാക്കൾ വ്യക്തമാക്കി. രാജ്യസഭയിൽ ഡൽഹിയും പഞ്ചാബും ഉൾപ്പെടെ ആകെ ഏഴ് അംഗങ്ങളാണ് ആം ആദ്‌മി പാർട്ടിക്കുള്ളത്. സഞ്ജയ് സിംഗ് ഒഴികെയുള്ള മറ്റു എംപിമാർ എല്ലാവരും പാർട്ടിവിടുന്നതായി രാഘവ് ഛദ്ദ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയിൽ ഭിന്നതകൾ നിലനിന്നിരുന്നു. കഴിഞ്ഞ മാസം രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടി ഉപനേതൃ സ്ഥാനത്തിൽ നിന്ന് നീക്കിയിരുന്നു. ബിജെപിയുമായി ബന്ധപ്പെടുന്നുവെന്നാരോപിച്ച് ആം ആദ്‌മി പാർട്ടി നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു.
അരവിന്ദ് കേജ്‌രിവാളിനൊപ്പം പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു രാഘവ് ഛദ്ദ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ സന്ദീപ് പഥക് പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായിരുന്നു.






