കൊച്ചി: ഹോട്ടലിൽ താമസിച്ചിരുന്ന യുവാവിനെയും യുവതിയെയും നർകോട്ടിക്‌സ് പൊലീസ് എന്ന വ്യാജേന ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിയായ യുവാവും വടകര സ്വദേശിയായ യുവതിയും ഈ മാസം രണ്ടിനാണ് തട്ടിപ്പിന് ഇരയായത്. 5,000 രൂപ, മുക്കാൽ പവന്റെ ബ്രേസ്ലെറ്റ്, 55,000 രൂപ വിലവരുന്ന ഐഫോൺ എന്നിവയാണ് പ്രതികൾ കൈക്കലാക്കിയത്.
ചേർത്തല സ്വദേശി അമൽ എൻ.കെ (26), എറണാകുളം സ്വദേശി ഭവൻ (36), ഇടുക്കി സ്വദേശി തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അമലിനെ വയലാറിൽ നിന്നും, മറ്റ് രണ്ടുപേരെയും എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. പിന്നീട് ഇവരെ റിമാൻഡ് ചെയ്തു.
മാർച്ച് 2-ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. കലൂർ എസ്‌ആർഎം റോഡിലെ ഒരു ഹോട്ടലിൽ നാലുദിവസമായി താമസിച്ചിരുന്ന 24-കാരനായ യുവാവിനെ റിസപ്ഷനിൽ വച്ച് സംഘം തടഞ്ഞു. തങ്ങൾ നർകോട്ടിക്‌സ് വിഭാഗത്തിൽ നിന്നാണെന്ന് പറഞ്ഞ് പരിശോധന നടത്തണമെന്നു ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി.
മുറിയിൽ യുവാവിനെയും യുവതിയെയും ബന്ദികളാക്കി പരിശോധിക്കുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന ബ്രേസ്ലെറ്റ്, യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം, ഐഫോൺ എന്നിവ കവർന്നു. പുലർച്ചെ 6 വരെ ഇരുവരെയും ബന്ദികളാക്കി വെച്ച ശേഷം ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. വിവരം പുറത്തുവിട്ടാൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഇരുവരും പൊലീസിൽ പരാതി നൽകി.






