മെല്‍ബണ്‍: സിറിയയിൽ നിന്ന് മടങ്ങിയെത്തിയ ഐഎസുമായി ബന്ധമുള്ളതായി സംശയിക്കുന്ന മൂന്ന് സ്ത്രീകളെ ഓസ്‌ട്രേലിയ വിമാനത്താവളങ്ങളിൽ വെച്ച് അറസ്റ്റ് ചെയ്ത് ഗുരുതര കുറ്റങ്ങൾ ചുമത്തി. ഏഴ് വർഷത്തിലേറെ സിറിയൻ അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞ ശേഷം നാട്ടിലെത്തിയ 53, 31, 32 വയസ്സുള്ള സ്ത്രീകളാണ് പിടിയിലായത്.
സിറിയയിൽ ഒരു യുവതിയെ അടിമയായി പാർപ്പിച്ചിരുന്നതടക്കമുള്ള കുറ്റങ്ങളാണ് രണ്ട് സ്ത്രീകൾക്കെതിരെ ചുമത്തിയതെന്ന് ഓസ്‌ട്രേലിയൻ പോലീസ് അറിയിച്ചു. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾക്ക് പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം. മെൽബൺ വിമാനത്താവളത്തിൽ എത്തിയ ഉടനെയായിരുന്നു ഇവരുടെ അറസ്റ്റ്. 2014-ൽ കുടുംബത്തോടൊപ്പം സിറിയയിലേക്ക് പോയ ഇവർ സ്വന്തം വീടുകളിൽ ഒരു സ്ത്രീയെ അടിമയായി പാർപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഇതിനിടെ, ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്ന കുറ്റം ചുമത്തി 32 വയസ്സുള്ള മറ്റൊരു സ്ത്രീയെ സിഡ്നി വിമാനത്താവളത്തിലും അറസ്റ്റ് ചെയ്തു. ഈ കുറ്റത്തിന് പരമാവധി 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 2015-ൽ ഐഎസിൽ ചേർന്ന ഭർത്താവിനൊപ്പം കഴിയാനാണ് ഇവർ സിറിയയിലേക്ക് പോയതെന്ന് പോലീസ് വ്യക്തമാക്കി.
സിറിയൻ ക്യാമ്പുകളിൽ നിന്ന് നാല് സ്ത്രീകളെയും ഒമ്പത് കുട്ടികളെയും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിച്ചതായി സർക്കാർ ഈ ആഴ്ച അറിയിച്ചിരുന്നു. ഇതിൽ മൂന്ന് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. നാലാമത്തെ സ്ത്രീയുടെയോ കുട്ടികളുടെയോ നിലവിലെ അവസ്ഥയെക്കുറിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല.
ഐഎസിന്റെ പരാജയത്തിന് ശേഷം ഭീകരരെയും അവരുടെ ബന്ധുക്കളെയും സിറിയയിലെ വിവിധ അഭയാർഥി ക്യാമ്പുകളിലായിരുന്നു പാർപ്പിച്ചിരുന്നത്. കുർദിഷ് സായുധസംഘങ്ങളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സാണ് ഈ ക്യാമ്പുകൾക്ക് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാൽ സിറിയയിൽ പുതിയ സർക്കാർ അധികാരത്തിലെത്തുകയും അമേരിക്കയുടെ പിന്തുണ ലഭിക്കുകയും ചെയ്തതോടെ ക്യാമ്പുകൾ അടച്ചുപൂട്ടാനും തടവുകാർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം നൽകാനുമുള്ള ശ്രമങ്ങൾ ശക്തമായി.
2022-ൽ സിറിയൻ ക്യാമ്പുകളിൽ നിന്ന് നാല് സ്ത്രീകളെയും 13 കുട്ടികളെയും ഓസ്‌ട്രേലിയ തിരിച്ചെത്തിച്ചിരുന്നു. ഇപ്പോഴും 21 ഓസ്‌ട്രേലിയക്കാർ ക്യാമ്പുകളിൽ തുടരുന്നുണ്ടെന്നാണ് കണക്ക്. പുതിയതായി നാട്ടിലെത്തിച്ച നാല് സ്ത്രീകളിൽ മൂന്നുപേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരുടെ മടക്കയാത്ര ഓസ്‌ട്രേലിയൻ സർക്കാരിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും നാട്ടിലേക്ക് മടക്കാൻ അനുവദിച്ചതിൽ പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നുണ്ട്. എന്നാൽ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് രാജ്യത്തേക്ക് തിരിച്ചെത്തുന്നത് പൂർണമായി തടയാൻ നിയമപരമായ പരിമിതികളുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം.






