ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ അമേരിക്കയും ഇറാൻയും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ചകൾക്ക് വേദിയൊരുങ്ങുമ്പോൾ അതീവ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പാകിസ്താൻ ഒരുക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ നടക്കുന്ന ഈ കൂടിക്കാഴ്ച ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇസ്ലാമാബാദ് നഗരത്തെ ശക്തമായ സുരക്ഷാ കവചത്തിലാക്കി വ്യോമപ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇറാൻ പ്രതിനിധി സംഘത്തിന്റെ സുരക്ഷയ്ക്കായി പാകിസ്താൻ വ്യോമസേനയുടെ പ്രത്യേക സന്നാഹം വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
‘ഓപ്പറേഷൻ അയൺ എസ്കോർട്ട്’ എന്ന പേരിൽ എഫ്-16, ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങളും അവാക്സ് നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ച് വ്യാപകമായ നിരീക്ഷണവും സുരക്ഷാ അകമ്പടിയും ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. ഇറാൻ മുതൽ പേർഷ്യൻ ഗൾഫ് വരെയുള്ള മേഖലയിൽ നിരന്തര നിരീക്ഷണവും നടക്കുന്നു.
സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളുമായി ഏകോപിച്ചാണ് സുരക്ഷാ നടപടികൾ നടപ്പാക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചർച്ചകൾ വിജയിച്ചാൽ മേഖലയിലെ സംഘർഷങ്ങൾ കുറയുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഇറാൻ പ്രതിനിധികൾ ഇതുവരെ ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടിട്ടില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നു. ലെബനനിലെ സാഹചര്യങ്ങൾ ഉൾപ്പെടെ പല ഘടകങ്ങളും ചർച്ചകൾക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.




