തിരുവനന്തപുരം: ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വർക്കല ക്ലിഫിലും അയിരൂരിലും വ്യാപകമായ മിന്നൽ പരിശോധന.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ വർക്കല ക്ലിഫ് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് പരിശോധന ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് വലിയ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കായിക്കര സ്വദേശി സെൽവൻ (32), നെടുങ്കണ്ട സ്വദേശി റിജു (50), കണ്വാശ്രമം സ്വദേശി ഷറഫുദ്ദീൻ (40), ശ്രീനിവാസപുരം സ്വദേശി സന്തോഷ് കുമാർ (43) എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക പരിശോധന നടന്നു. സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലാണ് പരിശോധന കൂടുതൽ കേന്ദ്രീകരിച്ചത്. ചാവടിമുക്ക്, കോവൂർ പ്രദേശങ്ങളിലെ കടകളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഈ മേഖലകളിൽ പരിശോധന തുടരുന്നതായും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.






