കോഴിക്കോട്: മഞ്ചയിൽകടവ് അക്വാ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു. ടൂറിസവും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനം വൻ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും, സഞ്ചാരികളുടെ എണ്ണത്തിൽ കേരളവും കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡ് നേടിയതായും,മന്ത്രി പറഞ്ഞു. വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും, ഈ വളർച്ച നിലനിർത്താൻ കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മഞ്ചയിൽകടവ് പദ്ധതി ഡെസ്റ്റിനേഷൻ ടൂറിസം വളരുന്നതിന്റെ മികച്ച ഉദാഹരണമാണെന്നും, ഇത് ഉടൻ തന്നെ തിരക്കേറിയ ടൂറിസം കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. റീന, പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. അഷ്റഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് എന്നിവർ പങ്കെടുത്തു.
മണിയൂർ പഞ്ചായത്തിലെ പതിയാരക്കരയിൽ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് മഞ്ചയിൽകടവ് അക്വാ ടൂറിസം. ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ചെലവിട്ടാണ് പദ്ധതിയൊരുക്കിയത്. കുട്ടികളുടെ പാർക്ക്, ഇളനീർ പാർലർ, വിശ്രമകേന്ദ്രം, 80 പേർക്ക് ഇരിക്കാവുന്ന ഹാൾ, റസ്റ്റോറന്റ്, മീൻ മ്യൂസിയം, പെഡൽ ബോട്ട്, സെൽഫി സ്‌പോട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.




