വാഷിങ്ടണ്‍: ഹോർമുസ് സ്ട്രൈറ് 48 മണിക്കൂറിനകം തുറക്കണമെന്ന് ഇറാനോട് അന്ത്യശാസനം നടത്തി ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം, ഇറാന്റെ ഇന്ധന-ഊർജ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലുള്ള അമേരിക്കയുടെ എല്ലാ ഊർജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാനിയൻ മിലിറ്ററി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്. ഇറാനെതിരായ യുഎസ് – ഇസ്രായേൽ സംഘർഷം നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.
ലോകത്തെ എണ്ണയും വാതകവും ഏകദേശം അഞ്ചിൽ ഒരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം യുദ്ധം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ ഗണ്യമായി തടസ്സപ്പെട്ടു. എന്നാൽ യുഎസിനും അതിന്റെ സഖ്യകക്ഷികൾക്കും ഒഴികെയുള്ള രാജ്യങ്ങൾക്ക് കടലിടുക്ക് തുറന്നിരിക്കുന്നുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. നിരവധി രാജ്യങ്ങൾ സുരക്ഷിതമായ കടൽപാതകൾക്കായി സമീപിച്ചതായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി പുതിയ “സമാധാന കരാർ” മുന്നോട്ട് വെക്കാനുള്ള ശ്രമവും ട്രംപ് നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. രഹസ്യ ചർച്ചകൾക്കായി തന്റെ അടുത്തവരായ ജെറീഡ് കുഷ്ണർ , സ്റ്റീവ് വിറ്റ്കോഫ് എന്നിവരെ ചുമതലപ്പെടുത്തിയതായാണ് വിവരം. യുദ്ധം വ്യാപിക്കാതിരിക്കാനായി ഇറാന്റെ ഉന്നത പ്രതിനിധികളുമായി ചർച്ച നടത്താൻ ഇവർക്കു നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ‘അബ്രഹാം കരാറുകൾക്ക്’ നേതൃത്വം നൽകിയ വ്യക്തിയാണ് കുഷ്നർ.
തനിക്ക് യുദ്ധമല്ല, സമാധാനമാണ് ലക്ഷ്യമെന്ന് ട്രംപ് അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയതായി ആക്സിയസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പകരമായി സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുകയും ചെയ്യുന്ന ഒരു കരാറാണ് അമേരിക്ക പരിഗണിക്കുന്നത്. ഈ നീക്കത്തിൽ ഇസ്രായേൽ എങ്ങനെ പ്രതികരിക്കും എന്നത് വ്യക്തമല്ല. ഇറാനെ പൂർണമായി തകർക്കണമെന്ന നിലപാടിലാണ് ഇസ്രയേലിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ.






