ന്യൂയോർക്ക്: ക്യൂബയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ഇരുരാജ്യ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ലുലയുടെ പ്രതികരണം. വാഷിംഗ്ടണിലെ ബ്രസീലിയൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മേഖലയിലെ സുരക്ഷാ സാഹചര്യം, ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സമ്മർദ്ദങ്ങൾ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളായതെന്ന് ലുല അറിയിച്ചു. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന കൂടിക്കാഴ്ച ഏകദേശം രണ്ടര മണിക്കൂർ നീണ്ടുനിന്നു.
വിവർത്തനം ശരിയാണെങ്കിൽ ക്യൂബയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായി വിവർത്തകൻ പറഞ്ഞുവെന്ന് ലുല പറഞ്ഞു. ട്രംപിന്റെ ഈ നിലപാട് ‘ശുഭസൂചന’യാണെന്നും ചർച്ചകൾക്ക് ക്യൂബ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യൂബയ്‌ക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന സാമ്പത്തിക ഉപരോധങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും 1959ലെ വിപ്ലവത്തിനുശേഷം രാജ്യം സ്വതന്ത്രമായി മുന്നേറുന്നതിന് ഈ ഉപരോധങ്ങൾ വലിയ തിരിച്ചടിയായെന്നും ലുല അഭിപ്രായപ്പെട്ടു.
ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടാൻ അമേരിക്ക സൈനിക നടപടി നടത്തിയതിന് പിന്നാലെ ക്യൂബ അമേരിക്കയുടെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് വെനസ്വേലയിൽ നിന്ന് ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി ട്രംപ് ഭരണകൂടം തടഞ്ഞു. ക്യൂബൻ സർക്കാരിന് ഇന്ധനം ലഭിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമ്മർദ്ദവും ശക്തമാക്കിയിരുന്നു.
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ മാറ്റം കൊണ്ടുവരാനുള്ള നീക്കങ്ങളുടെ ഭാഗമായി ക്യൂബൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് ട്രംപ് ചുമതല നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബയെ നിലനിർത്തിക്കൊണ്ട് മാർക്കോ റൂബിയോ പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചു. ക്യൂബൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ‘ഗാസ’ എന്ന സ്ഥാപനത്തെയും അതിന്റെ വൈസ് പ്രസിഡന്റ് അനില ഗ്വില്ലർമിന ലാസ്ട്രസ് മൊറേറയെയും ലക്ഷ്യമിട്ടാണ് നടപടി. ‘മോവ നിക്കൽ’ ഖനന കമ്പനിക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.






