വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിനെ ഇറാന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ സഖ്യകക്ഷികൾ സഹായിക്കണമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സഹായം ലഭിക്കാത്ത പക്ഷം നാറ്റോയുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക യുക്രൈനെ പിന്തുണച്ചതുപോലെ ഹോർമുസ് കടലിടുക്കിലെ പ്രശ്നത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സഹായിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. സഖ്യകക്ഷികൾ പ്രതികരിക്കാതെ നിൽക്കുകയാണെങ്കിൽ നാറ്റോയ്ക്ക് അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വർഷങ്ങളായി നാറ്റോ അമേരിക്കയുടെ പിന്തുണയിൽ വളർന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം 90 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നതെന്നും അതിനാൽ ചൈനയുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ചൈനീസ് പ്രസിഡന്റുമായി നടക്കാനിരുന്ന കൂടിക്കാഴ്ച വൈകാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി അമേരിക്ക ഏഴോളം രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്നും ട്രംപ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഏതു രാജ്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇതിനിടെ ഹോർമുസിലേക്ക് കപ്പൽ അയക്കില്ലെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. യുഎഇയുടെ പ്രതിരോധത്തിനായി വിമാനങ്ങൾ നൽകുന്നുണ്ടെങ്കിലും കപ്പൽ അയക്കാനുള്ള പദ്ധതി ഇല്ലെന്നാണ് ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കിയത്. അമേരിക്കയുടെ മറ്റൊരു സഖ്യകക്ഷിയായ ജപ്പാനും നിലവിൽ കപ്പൽ അയക്കാനുള്ള തീരുമാനം ഇല്ലെന്ന് അറിയിച്ചു.
അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി ഹോർമുസ് കടലിടുക്കിൽ ആക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മേഖലയിൽ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. സംഘർഷം ആരംഭിച്ചതിന് ശേഷം ഇതുവരെ ഏകദേശം 20 കപ്പലുകൾ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.






