വാഷിങ്ടൺ: ഇറാനുമായുള്ള ബന്ധം വീണ്ടും കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ, ഗൾഫ് തീരത്തേക്ക് വൻ സൈനിക വിന്യാസം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും ശക്തമായ യുദ്ധകപ്പലുകൾ ഉൾപ്പെടുന്ന ‘അർമാഡ’ തന്നെ ഗൾഫ് മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. “ആ ദിശയിലേക്ക് ധാരാളം കപ്പലുകൾ ഞങ്ങളുടേതായി നീങ്ങുകയാണ്. വലിയൊരു സംഘമാണ് അത്. എന്നാൽ, ചിലപ്പോൾ ഇത് ഉപയോഗിക്കേണ്ടി വരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തുനോക്കാം,” ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളെ കാണവെ ട്രംപ് പറഞ്ഞു.
ദക്ഷിണ ചൈനാ കടൽ മേഖലയിൽ വിന്യസിച്ചിരുന്ന യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന വമ്പൻ യുദ്ധകപ്പൽ ഇപ്പോൾ ഗൾഫ് തീരത്തേക്ക് അടുക്കുകയാണ്. യുദ്ധവിമാനങ്ങൾ വഹിക്കാൻ കഴിവുള്ള ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പലുകളിൽ ഒന്നാണ്. അബ്രഹാം ലിങ്കണിനൊപ്പം മൂന്ന് യുദ്ധകപ്പലുകളും ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നുണ്ട്. അണുശക്തിയിൽ പ്രവർത്തിക്കുന്ന നിമിറ്റ്സ് ക്ലാസ് യുദ്ധകപ്പലുകളുടെ നിരയിലാണ് യുഎസ്എസ് അബ്രഹാം ലിങ്കൺ ഉൾപ്പെടുന്നത്. അബ്രഹാം ലിങ്കണിന് പിന്നാലെ നിരവധി ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും ഗൾഫ് മേഖലയിൽ വിന്യസിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. നിലവിൽ 74 ഇത്തരം യുദ്ധകപ്പലുകൾ അമേരിക്കയ്ക്കുണ്ട്. ഇതിന് പുറമെ 25 കപ്പലുകൾ കൂടി ഉടൻ കമ്മിഷൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. ശക്തമായ വായു പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു.
വ്യാഴാഴ്ച മാത്രം ഇറാനിൽ നടപ്പാക്കാനിരുന്ന 837 പേരുടെ വധശിക്ഷ താൻ തടഞ്ഞുവെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടന്നാൽ ഇറാനിൽ നേരിട്ട് ഇടപെടുമെന്ന മുന്നറിയിപ്പ് ട്രംപ് നേരത്തെ തന്നെ നൽകിയിരുന്നു. ആണവപരീക്ഷണങ്ങൾ ഉൾപ്പെടെ തുടർച്ചയായി പ്രകോപന നടപടികൾ തുടരുന്ന ഇറാനെ നിയന്ത്രിക്കാൻ ഈ സൈനിക വിന്യാസം മതിയാകുമോ എന്നതാണ് ഇപ്പോൾ ആഗോളതലത്തിൽ ഉയരുന്ന ചോദ്യം.






