തൃശ്ശൂർ: മുണ്ടത്തിക്കോട് ഉണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. പരിക്കേറ്റ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടുപേർ വെന്റിലേറ്ററിലും പത്തുപേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. സംഭവത്തിൽ ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സ്ഥലത്ത് കെഡാവർ നായകളെ ഉപയോഗിച്ച് തിരച്ചിൽ തുടരുന്നു. ഏകദേശം 30 മുതൽ 40 പേർ വരെ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കിയത്. സ്ഫോടനം നടന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കായി 40 പേരുടെ ഭക്ഷണം ഒരുക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിയിൽ പൊട്ടാതെ കിടക്കുന്ന വെടിക്കോപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് ഇവ നിർവീര്യമാക്കുന്ന നടപടികൾ ആരംഭിച്ചു. സമീപത്തെ പാടശേഖരത്തിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 11 ശരീരഭാഗങ്ങൾ പരിശോധിച്ചു. ഇനിയും 15 ശരീരഭാഗങ്ങളുടെ പരിശോധന ബാക്കിയുണ്ട്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളും തൃശ്ശൂരിൽ എത്തിയിട്ടുണ്ട്.
ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി പറഞ്ഞു. സംഭവത്തിൽ സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. അട്ടിമറി ഇല്ലെന്നാണ് തിരുവമ്പാടി ദേവസ്വം അറിയിച്ചത്. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പാറമേക്കാവ് വിഭാഗവും രംഗത്തെത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താനുള്ള ആലോചനയും നടക്കുന്നു.
തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പടക്ക നിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 3.30ഓടെ ആരംഭിച്ച സ്ഫോടനം രണ്ട് മണിക്കൂറോളം നീണ്ടു. 500 മീറ്റർ വരെ ശരീരഭാഗങ്ങൾ ചിതറിപ്പോയതായി അധികൃതർ അറിയിച്ചു.




