ഭുവനേശ്വർ: ഒഡീഷയിൽ സെൻസസ് ചുമതലയിൽ നിയോഗിച്ചിരുന്ന രണ്ട് അധ്യാപകർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മയൂർഭഞ്ജ്, സുന്ദർഗഡ് ജില്ലകളിലെ അധ്യാപകരായ രാജ്കപൂർ ഹെംബ്രം, അനുരാഗ് എക്ക എന്നിവരാണ് രണ്ട് ദിവസങ്ങളിലായി മരിച്ചത്. ഈ മേഖലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇത്തരം മൂന്നാമത്തെ സംഭവമാണിത്.
ബെട്നോട്ടി ബ്ലോക്കിലെ വൈദ്യനാഥ് ഹൈസ്കൂൾ അധ്യാപകനായ രാജ്കപൂർ ഹെംബ്രം, വീടുതോറുമുള്ള സെൻസസ് സർവേ കഴിഞ്ഞ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം ബാരിപദയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അസുഖം അറിയിച്ചിട്ടും ജോലി തുടരാൻ നിർബന്ധിച്ചുവെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.
സുന്ദർഗഡിലെ ജറഡ സർക്കാർ ഹൈസ്കൂൾ അധ്യാപകനായ അനുരാഗ് എക്ക, ശനിയാഴ്ച സെൻസസ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചു. ഇതിന് മുമ്പ് ഏപ്രിൽ 21ന് സോനാപൂർ ജില്ലയിൽ സെൻസസ് ജോലി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ചൂട് ശക്തമായ സാഹചര്യത്തിൽ സെൻസസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് വെയിലിൽ പ്രവർത്തിക്കരുതെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും, ഫീൽഡ് ജോലിക്ക് പോകുമ്പോൾ ഒആർഎസ് കൈവശം വെയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ജില്ലാ കളക്ടർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.




