വയനാട്: വയനാട്ടിൽ ഹോംസ്റ്റേയിൽ മുറിയെടുത്ത് എംഡിഎംഎയും കഞ്ചാവും ഉപയോഗിക്കാൻ എത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആയിരംകൊല്ലി കണക്കയിൽ വീട്ടിൽ സൽമാൻ ഫാരിസ് (31), കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, അമ്പലവയൽ പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം എന്നിവ സംയുക്തമായാണ് നടപടി സ്വീകരിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ എം.ജി. റോഡിന് സമീപത്തെ പിള്ളാസ് ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പരിശോധനയിൽ മുഹമ്മദ് ദിൽഷാദിന്റെ പേഴ്സിൽ സൂക്ഷിച്ചിരുന്ന സിപ്പ്-ലോക്ക് കവറിൽ നിന്ന് മൂന്ന് ഗ്രാം എംഡിഎംഎയും, സൽമാൻ ഫാരിസിന്റെ കൈവശത്തിൽ നിന്ന് 2.40 ഗ്രാം കഞ്ചാവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അമ്പലവയൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ജെ. എൽദോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സനൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രഭാകരൻ, സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് അൻസാരി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.













