കണ്ണൂർ: മണ്ഡലത്തിൽ പി.വി. അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി. ബേപ്പൂരിൽ അൻവറിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും, സീറ്റ് വിഭജനം പൂർത്തിയായതിന് ശേഷമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും സതീശൻ പറഞ്ഞു.
അൻവർ എവിടെ മത്സരിച്ചാലും വിജയിക്കാൻ കഴിവുള്ള നേതാവാണെന്ന അർത്ഥത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് പ്രതികരിച്ചതെന്നും, അത് ഔദ്യോഗിക പ്രഖ്യാപനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണ്ണയത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും, അൻവറുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ചർച്ചകൾ തുടരുകയാണെന്നുമാണ് സതീശന്റെ പ്രതികരണം നൽകുന്ന സൂചന.
അതേസമയം, വർഗീയതയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്ന് വി.ഡി. സതീശൻ വീണ്ടും ആവർത്തിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസും ഉന്നയിക്കുന്ന വിമർശനങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകളെച്ചൊല്ലിയാണെങ്കിൽ അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം വ്യക്തിപരമാണെങ്കിൽ അത് കോൺഗ്രസിനോടോ യു.ഡി.എഫിനോടോ ഉള്ള വിരോധമല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. വർഗീയത ആരുടെ ഭാഗത്തുനിന്ന് വന്നാലും അതിനെ എതിർക്കുമെന്നും, മതേതര മനസ്സുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും സതീശൻ വ്യക്തമാക്കി.










