മോസ്കോ: ഒറ്റരാത്രികൊണ്ട് റഷ്യയ്‌ക്കെതിരെ ആയിരത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്‌ന്റെ വൻ ആക്രമണം. റഷ്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന മൂന്നാം ദിവസമായ സെപ്റ്റംബർ 20നാണ് ആക്രമണമുണ്ടായത്. മോസ്കോ ലക്ഷ്യമിട്ടും നൂറുകണക്കിന് ഡ്രോണുകൾ എത്തിയതായി റഷ്യൻ അധികൃതർ അറിയിച്ചു.
മോസ്കോയ്‌ക്കെതിരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിതെന്ന് മോസ്കോ മേയർ സെർജി സോബ്യാനിൻ പറഞ്ഞു. ആക്രമണത്തിൽ ഒരു എണ്ണ ശുദ്ധീകരണശാലയ്ക്കും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായും രണ്ട് പേർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിനിടെ 1,100 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ച് തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ വിവിധ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് അധികൃതരുടെ വിശദീകരണം.
യുക്രെയ്ൻ–റഷ്യ യുദ്ധം തുടരുന്നതിനിടെ മോസ്കോ ഉൾപ്പെടെയുള്ള റഷ്യൻ പ്രദേശങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ വ്യാപ്തി വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.


