ജിദ്ദ: ഉംറ വിസ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പുതിയ വ്യവസ്ഥപ്രകാരം, ഉംറ വിസ ഇഷ്യൂ ചെയ്തതിനു ശേഷം 30 ദിവസത്തിനുള്ളിൽ തീർഥാടകൻ സൗദിയിൽ പ്രവേശിക്കാതിരുന്നാൽ വിസ സ്വയം റദ്ദാക്കപ്പെടും.
അതേസമയം, സൗദിയിൽ പ്രവേശിച്ച തീർഥാടകർക്കു മൂന്നു മാസം വരെ രാജ്യത്ത് തങ്ങാനുള്ള അനുമതി ലഭിക്കും. നേരത്തെ, ഉംറ വിസ ലഭിച്ചശേഷം മൂന്നു മാസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാനാകുമായിരുന്നു. പുതിയ നിയമം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മക്കയിലെയും മദീനയിലെയും താപനില കുറയുകയും വേനൽക്കാലം അവസാനിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഉംറ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തീർഥാടകരുടെ സുരക്ഷയും ഹറമുകളിലെ തിരക്ക് നിയന്ത്രണവും ലക്ഷ്യമിട്ടുള്ള നടപടികളാണിതെന്ന് ഉംറ സന്ദർശന ദേശീയ കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബജായ്ഫർ പറഞ്ഞു.
ജൂണിൽ പുതിയ ഉംറ സീസൺ ആരംഭിച്ചതിനുശേഷം വിദേശ തീർഥാടകർക്ക് നൽകിയ ഉംറ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷത്തെ ഉംറ സീസൺ അഞ്ച് മാസത്തിനുള്ളിൽ വിദേശ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.


