സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാമരണത്തിന് അനുമതി തേടി ജില്ലാ കളക്ടറോട് അപേക്ഷ നൽകി. കിരിത് പട്ടേൽ എന്ന യുവാവാണ് അപേക്ഷ നൽകിയിരിക്കുന്നത്.
ദാമ്പത്യ ജീവിതത്തിലെ തുടർച്ചയായ തർക്കങ്ങളും പീഡനങ്ങളും കാരണം ജീവിക്കാൻ താൽപര്യമില്ലെന്നും, പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് ആരോപിക്കുന്നു. നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് ദയാമരണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടേലിന്റെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2024 നവംബർ 14നാണ് ഇപ്പോഴത്തെ വിവാഹം നടന്നത്. മുൻ ഭാര്യ മകനെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിലും പൊലീസിനെ സമീപിച്ചിരുന്നുവെന്നും, എന്നാൽ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും യുവാവ് പറയുന്നു.
ഇപ്പോഴത്തെ ഭാര്യയെ “കൊള്ളക്കാരി” എന്നാണ് പട്ടേൽ വിശേഷിപ്പിക്കുന്നത്. വിവാഹമോചനത്തിന് വലിയ തുക ആവശ്യപ്പെടുന്നുവെന്നും, ഭാര്യയും ബന്ധുക്കളും ചേർന്ന് പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കാൻ കഴിയില്ലെന്നും, അതിനാൽ ദയാമരണത്തിന് അനുമതി നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്.






