വാഷിംഗ്ടൺ: സൗദി അറേബ്യയ്ക്ക് 48 എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള സാധ്യതയുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഏകദേശം 24.3 ബില്യൺ ഡോളറാണ് കരാറിന്റെ മൂല്യം.
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന എഫ്-35 വിമാനങ്ങൾക്കൊപ്പം 49 പ്രാറ്റ് ആൻഡ് വിറ്റ്‌നി എഫ്135 എൻജിനുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും പരിശീലന സംവിധാനങ്ങളും കരാറിൽ ഉൾപ്പെടുന്നു. കരാർ അന്തിമമാകാൻ യുഎസ് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.
നിലവിൽ മധ്യപൂർവേഷ്യയിൽ എഫ്-35 വിമാനങ്ങൾ ഉപയോഗിക്കുന്ന ഏക രാജ്യമാണ് ഇസ്രയേൽ. സൗദിക്ക് ഈ വിമാനങ്ങൾ നൽകുന്നത് മേഖലയുടെ സൈനിക സാഹചര്യത്തിൽ മാറ്റമുണ്ടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എന്നാൽ നിർദേശിച്ച വിൽപ്പന മേഖലയുടെ സൈനിക സന്തുലിതാവസ്ഥയെ മാറ്റില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിലപാട്.
ഇറാനിൽ നിന്നുള്ള ഭീഷണികൾ നേരിടുന്നതിനും വ്യോമസേന ആധുനികവൽക്കരിക്കുന്നതിനുമാണ് സൗദി എഫ്-35 വിമാനങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. കരാറിനെക്കുറിച്ച് യുഎസ് കോൺഗ്രസിൽ ചില അംഗങ്ങൾ ആശങ്കകൾ ഉയർത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.


