പാലക്കാട്: എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള കാലാവസ്ഥാ മാറ്റം കൃഷിയെ ബാധിക്കുമെന്ന് റബ്ബർ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉത്പാദനം ഇത്ര വേഗത്തിൽ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കർഷകർ. സ്ഥിതി തുടർന്നാൽ ടാപ്പിങ് നിർത്തേണ്ടിവരുമെന്ന ആശങ്കയിലാണ് മംഗലംഡാം കടപ്പാറയിലെ റബ്ബർ കർഷകനായ ബെന്നി ജോസഫ്.
മികച്ച ഉത്പാദനം ലഭിക്കേണ്ട സമയത്തും കനത്ത ചൂട് റബ്ബർ മരങ്ങളെ ബാധിച്ചതോടെ ജില്ലയിലെ 54,000 റബ്ബർ കർഷകർ ആശങ്കയിലാണ്. രാവിലെയുള്ള തണുപ്പ് പാലുത്പാദനത്തിന് അനുകൂലമാണെങ്കിലും രാവിലെ ഒൻപത് മണിയോടെ കനത്ത വെയിലിലേക്ക് മാറുന്നത് റബ്ബർ മരങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി കൊന്നയ്ക്കൽക്കടവിലെ കർഷകനായ പി.കെ. ബിജു പറഞ്ഞു.
സാധാരണ പത്ത് മരങ്ങളിൽ നിന്ന് ഒരു ഷീറ്റ് റബ്ബർ ലഭിക്കുമെന്നാണ് കണക്കെങ്കിലും നിലവിൽ 15 മരങ്ങളിൽ നിന്ന് ഒരു ഷീറ്റ് എന്ന നിലയിലേക്ക് ഉത്പാദനം കുറഞ്ഞതായി റബ്ബർ ബോർഡ് അധികൃതർ അറിയിച്ചു. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പ് റബ്ബർ ഉത്പാദനം വർധിപ്പിക്കേണ്ട സമയമാണ്. എന്നാൽ ഇത്തവണ കാര്യമായ തണുപ്പ് ലഭിക്കില്ലെന്നാണ് റബ്ബർ ബോർഡിന്റെ വിലയിരുത്തൽ.
കരുതൽ നിർദേശങ്ങൾ
- ടാപ്പ് ചെയ്ത ഭാഗത്ത് ചൈനാ ക്ലേയോ ചുണ്ണാമ്പോ കുഴമ്പുരൂപത്തിലാക്കി പുരട്ടണം. ഇത് ചൂടിൽ പൊള്ളലേൽക്കുന്നത് തടയാൻ സഹായിക്കും. എന്നാൽ പച്ചനിറത്തിലുള്ള ഇളം ശിഖരങ്ങളിൽ ചൈനാ ക്ലേയോ ചുണ്ണാമ്പോ പുരട്ടരുത്.
- തോട്ടങ്ങളിലെ മഴക്കുഴികൾ പുനരുജ്ജീവിപ്പിക്കുകയും കല്ലുകൈയാലകൾ നവീകരിക്കുകയും വേണം.
- കുത്തനെയുള്ള ചെരിവുള്ള പ്രദേശങ്ങളിൽ മഴക്കുഴികൾ നിർമിക്കരുത്.
- തൈകൾക്ക് ചുറ്റും ഉണങ്ങിയ ചപ്പുചവറുകൾ ഉപയോഗിച്ച് പുതയിടണം.
- ഈ വർഷം നട്ട തൈകൾക്ക് ചുറ്റും ഓല ഉപയോഗിച്ച് മറകെട്ടണം.


