തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കും. നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സൺ ഏവിയേഷനുമാണ് കരാർ ഏറ്റെടുത്തത്. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് വാടക. അധികമായി ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. നിലവിലെ കരാർ മൂന്ന് വർഷത്തേക്കാണ്. കരാർ രണ്ട് വർഷത്തേക്ക് കൂടി അതേ നിരക്കിൽ നീട്ടാൻ വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വനമേഖലകളിലെ നിരീക്ഷണം, രക്ഷാപ്രവർത്തനം, അവയവദാനം ഉൾപ്പെടെയുള്ള പൊലീസ് ആവശ്യങ്ങൾക്ക് ഹെലികോപ്റ്റർ പ്രയോജനപ്പെടുന്നുണ്ടെന്നാണ് ഡിജിപിയുടെ നിലപാട്. നിലവിലെ കരാർ പുതുക്കുന്നതാണ് സാമ്പത്തികമായി ഗുണകരമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പുതിയ ടെൻഡർ വിളിച്ചാൽ നിലവിലെ നിരക്കിൽ സേവനം ലഭിക്കണമെന്നില്ലെന്നും ഡിജിപിയുടെ ശുപാർശയിൽ പറയുന്നു.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഹെലികോപ്റ്റർ വാടകയെ വി.ഡി. സതീശൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയായതിന് പിന്നാലെ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
കരാർ നീട്ടണമെന്ന പൊലീസ് ശുപാർശ അംഗീകരിക്കുമോ, പുതിയ ടെൻഡർ വിളിക്കുമോ, അതോ ഹെലികോപ്റ്റർ സേവനം അവസാനിപ്പിക്കുമോ എന്നതാണ് ഇനി നിർണായകം.



