ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗമോ കടത്തോ ചിത്രീകരിക്കുന്ന സിനിമാ രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ സെൻസർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശം.
ലഹരിമരുന്ന് ഉപയോഗവും കടത്തും ചിത്രീകരിക്കുന്ന രംഗങ്ങളിൽ ‘അനധികൃത ലഹരിമരുന്നുകൾ ആരോഗ്യത്തെ നശിപ്പിക്കുകയും ഉപയോഗം തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു’ എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്നാണ് നിർദേശം.
സെപ്റ്റംബർ 16-നാണ് സിനിമാറ്റോഗ്രാഫ് നിയമത്തിന് കീഴിൽ പരിഷ്കരിച്ച മാർഗനിർദേശം മന്ത്രാലയം വിജ്ഞാപനം ചെയ്തത്. നേരത്തെ നിലവിലുണ്ടായിരുന്ന സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിൽ ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന രംഗങ്ങൾ സിനിമകളിൽ ഇല്ലെന്ന് കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡ് ഉറപ്പാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത്തരം രംഗങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നില്ല. ഇതിലാണ് പുതിയ മാർഗനിർദേശത്തിലൂടെ മാറ്റം വരുത്തിയത്.




