വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളിൽ ഉടൻ പുരോഗതിയുണ്ടാകാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. “ഇറാൻ എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങുന്നതാണ് നല്ലത്. സമയം വളരെ വിലപ്പെട്ടതാണ്,” എന്ന് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളോട് വാഷിംഗ്ടൺ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്ക ഭാഗത്ത് നിന്ന് വിട്ടുവീഴ്ചകൾ ഉണ്ടാകാത്തത് ചർച്ചകൾ സ്തംഭനത്തിലാക്കുമെന്നാണ് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇറാന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, നിലവിലെ വെടിനിർത്തൽ അതീവ ഗുരുതരാവസ്ഥയിലാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, തങ്ങളുടെ നിർദ്ദേശങ്ങൾ ഉത്തരവാദിത്തപരവും ഉദാരവുമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചത്.
യുദ്ധം ഉടൻ അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുക, ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. യുദ്ധനഷ്ടപരിഹാരവും ഹോർമുസ് കടലിടുക്കിന്മേലുള്ള പരമാധികാരവും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചർച്ചകൾക്കായി അഞ്ച് നിബന്ധനകളാണ് അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാൻ ഒരു ആണവ നിലയം മാത്രം നിലനിർത്തുകയും ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം മുഴുവൻ അമേരിക്കയ്ക്ക് കൈമാറുകയും വേണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ ഇറാന്റെ ആണവപദ്ധതി പൂർണമായി അവസാനിപ്പിക്കണമെന്ന മുൻ നിലപാടിൽ നിന്ന് ട്രംപ് ഭാഗിക ഇളവിന് തയ്യാറായതായും സൂചനയുണ്ട്. 20 വർഷത്തേക്ക് ആണവപദ്ധതി താൽക്കാലികമായി നിർത്തിവെക്കുന്നത് അംഗീകരിക്കാമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ വ്യോമാക്രമണം നടത്തിയത്. തുടർന്ന് പ്രഖ്യാപിച്ച വെടിനിർത്തൽ ചെറിയ ഏറ്റുമുട്ടലുകൾ ഒഴികെ തുടരുകയാണ്. ലോകത്തിലെ എണ്ണയും പ്രകൃതിവാതകവും വലിയ തോതിൽ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോഴും ഇറാന്റെ കൈവശമാണ്. ഇതോടെ ആഗോളതലത്തിൽ എണ്ണവില ഉയരാനും സാഹചര്യമൊരുങ്ങിയിട്ടുണ്ട്.






