തിരുവനന്തപുരം:നവകേരള ക്ഷേമ സർവേയുടെ ഫണ്ട് വിനിയോഗത്തിൽ ഗുരുതരമായ അപാകതകളുണ്ടെന്നാരോപിച്ച് കെഎസ്‌യു നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവേ നടത്തിപ്പിനായി ചെലവഴിച്ച തുക എങ്ങനെ വിനിയോഗിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.അതേസമയം, സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി കേസുകളിൽ അന്വേഷണം ആരംഭിക്കാൻ മുൻകൂർ അനുമതി വേണമെന്ന നിയമവ്യവസ്ഥ ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ ഭിന്നവിധി ഉണ്ടായി. ജസ്റ്റിസ് കെ.വി. വിശ്വനാഥൻ നിയമം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചപ്പോൾ, ജസ്റ്റിസ് ബി.വി. നാഗരത്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിലപാടെടുത്തു.
അഴിമതിക്കാരെ സംരക്ഷിക്കുന്ന വ്യവസ്ഥയായി ഈ നിയമം മാറുമെന്നും, ഇതുവഴി സ്വതന്ത്രമായ അന്വേഷണം തടസ്സപ്പെടുമെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉയരുമ്പോൾ അന്വേഷണം തുടങ്ങുന്നതിനുമുമ്പ് അനുമതി നിർബന്ധമാക്കുന്നത് നിയമത്തിന്റെ ആത്മാവിനെതിരാണെന്നും അവർ വ്യക്തമാക്കി.
ഭിന്നവിധി ഉണ്ടായ സാഹചര്യത്തിൽ ഹർജികൾ ഇനി ഭരണഘടന ബെഞ്ചിന് പരിഗണനയ്ക്കായി കൈമാറി. വിഷയത്തിൽ നിർണായകമായ വിധിയാകും ഭരണഘടന ബെഞ്ച് നൽകുക.










