പാലക്കാട്: ദേശീയപാത 544ലെ വടക്കഞ്ചേരി മേൽപാലം വീണ്ടും അടച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചത്.
2021 ഫെബ്രുവരിയിൽ ഗതാഗതത്തിനായി തുറന്ന മേൽപാലം ഇതുവരെ 86 തവണ അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ചിട്ടുണ്ടെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. ഇപ്പോൾ പാലം വീണ്ടും പൂർണമായി പൊളിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു. തൃശ്ശൂർ ഭാഗത്തേക്കുള്ള പാലത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ച് ഇരുദിശകളിലേക്കും വാഹനഗതാഗതം ക്രമീകരിച്ചിട്ടുണ്ടെങ്കിലും സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ സുരക്ഷയെ കുറിച്ച് നാട്ടുകാരും യാത്രക്കാരും ആശങ്ക പ്രകടിപ്പിക്കുന്നു.
മേൽപാലത്തിന്റെ നിർമാണം ആരംഭിച്ച കാലം മുതൽ തന്നെ അശാസ്ത്രീയ നിർമാണമാണെന്ന ആരോപണം ഉയർന്നിരുന്നു. പാലത്തിന്റെ സുരക്ഷ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാർട്ടികളും ജനകീയ സംഘടനകളും ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്.
അതേസമയം സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നും പതിവ് അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. എന്നാൽ പാലത്തിലെ ചില ഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണുന്ന സ്ഥിതിയാണുള്ളത്. നിലവിൽ രണ്ട് ഭാഗങ്ങളിൽ കുത്തിപ്പൊളിക്കൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ ഭാഗങ്ങൾ പൊളിക്കാനിടയുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ട്.






