കോട്ടയം: സർക്കാർ ജീവനക്കാരുടെ ഡിജിറ്റൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ‘സുരക്ഷിത ഇന്റർനെറ്റ് ദിനാചരണ’ത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (NIC) സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. സ്മാർട്ട് സാങ്കേതികവിദ്യയുടെ പ്രയോഗം, സുരക്ഷിതമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ, നിർമിത ബുദ്ധി (AI) ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയായിരുന്നു ശില്പശാലയിലെ പ്രധാന വിഷയങ്ങൾ.
സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം തന്നെ സൈബർ സുരക്ഷാ ഭീഷണികളും വർധിച്ചുവരികയാണെന്ന് ചടങ്ങിൽ അധികൃതർ ചൂണ്ടിക്കാട്ടി. ഔദ്യോഗികവും വ്യക്തിപരവുമായ സുപ്രധാന വിവരങ്ങൾ എ.ഐ ആപ്ലിക്കേഷനുകളുമായി പങ്കുവയ്ക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത്തരം ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും, സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് ഉദ്യോഗസ്ഥർ ബോധവാന്മാരായിരിക്കണമെന്നും ശില്പശാലയിൽ നിർദ്ദേശിച്ചു. ഇന്റർനെറ്റ് ഉപയോഗത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് വഴി സൈബർ കുറ്റകൃത്യങ്ങളെ ഒരു പരിധിവരെ തടയാനാകുമെന്നും യോഗം വിലയിരുത്തി.










