കൊച്ചി: വിജിലൻസിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവേശന പരീക്ഷയിൽ ക്രമക്കേട് ആരോപണം. പരീക്ഷ നടത്തുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ നിയമന ഉത്തരവ് തയ്യാറാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കാൻ പരീക്ഷ അട്ടിമറിച്ചെന്ന ആരോപണമാണ് ഉയരുന്നത്.
പൊലീസിൽ നിന്ന് വിജിലൻസിലേക്ക് മാറാൻ താൽപര്യമുള്ള ഉദ്യോഗസ്ഥർക്കായി ഈ മാസം 13നാണ് പ്രവേശന പരീക്ഷ നടത്തിയത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു പരീക്ഷ. അതത് ജില്ലാ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ സംഘടിപ്പിച്ചത്.
പരീക്ഷ നടന്നതിന് പിന്നാലെ തന്നെ ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ 11 ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ തീയതി രേഖപ്പെടുത്തിയിരിക്കുന്നത് ഈ മാസം 11 എന്നാണ്. പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ നിയമന ഉത്തരവ് തയ്യാറാക്കിയിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഇതോടെ പരീക്ഷ വെറും പ്രഹസനമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. പരീക്ഷയ്ക്ക് മുൻപേ തന്നെ നിയമനത്തിനുള്ള ഉദ്യോഗസ്ഥരെ തീരുമാനിച്ചിരുന്നുവെന്നും ഭരണാനുകൂല ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരീക്ഷ നടത്തിയതെന്നുമാണ് ആരോപണം.
സംഭവത്തിൽ കൂടുതൽ വിശദീകരണം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ, നിയമന നടപടികളുടെ സുതാര്യത സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.


