ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ വാക്പോരും ആവേശവും കൊടുമുടിയിൽ. വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പ്രമുഖ മുന്നണികളെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്തെത്തി. തമിഴ്‌നാട്ടിലെ ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകുമെന്ന് വിജയ് എക്സിൽ കുറിച്ചു. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ടിവികെ അല്ലാതെ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താലും കൊള്ളയും ദ്രോഹവും തുടരുമെന്നും അദ്ദേഹം ആരോപിച്ചു. താൻ രാഷ്ട്രീയത്തിൽ വന്നത് കൊള്ളയടിക്കാനല്ലെന്നും ജനങ്ങളുടെ സ്നേഹം മാത്രമാണ് തന്നെ ഈ വഴിയിലേക്ക് നയിച്ചതെന്നും വിജയ് വ്യക്തമാക്കി.
അവസാനവട്ട പ്രചാരണത്തിന് കരുത്തുപകരാൻ ദേശീയ നേതാക്കളുടെ വലിയ നിര തന്നെയാണ് തമിഴ്‌നാട്ടിൽ ക്യാമ്പ് ചെയ്യുന്നത്. ഡിഎംകെ സഖ്യത്തിനായി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രാഹുൽ ഗാന്ധിയും വോട്ട് തേടിയെത്തി. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം നടന്ന വമ്പിച്ച റോഡ് ഷോയിൽ കേജ്‌രിവാൾ പങ്കെടുത്തു. സ്റ്റാലിന്റെ ഭരണത്തെ വാനോളം പുകഴ്ത്തിയ അദ്ദേഹം, എൻഡിഎ എന്നാൽ ബിജെപി മാത്രമാണെന്നും തമിഴ്നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഡിഎംകെ സഖ്യത്തിന് മാത്രമേ സാധിക്കൂ എന്നും പ്രസ്താവിച്ചു. കന്യാകുമാരിയിലും തൂത്തുകുടിയിലും നടന്ന റാലികളിൽ രാഹുൽ ഗാന്ധിയും സജീവമായി പങ്കെടുത്തു.
മറുഭാഗത്ത് എൻഡിഎ സഖ്യത്തിനായി ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. കോയമ്പത്തൂരിൽ നടന്ന റാലിയിൽ ഇരട്ട എൻജിൻ സർക്കാരിന്റെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എൻഡിഎ അധികാത്തിലെത്തിയാൽ ആന്ധ്രയിലേതുപോലെ തമിഴ്‌നാട്ടിലും അതിവേഗ വികസനം സാധ്യമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചെന്നൈയിലെ മൈലാപ്പൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി തമിഴിസൈ സൗന്ദർരാജനു വേണ്ടി കെ. അണ്ണാമലൈയും പ്രചാരണത്തിനിറങ്ങി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഡിഎംകെ സർക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് അണ്ണാമലൈ പറഞ്ഞു. മുന്നണികൾക്കൊപ്പം വിജയ് കൂടി മത്സരരംഗത്തുള്ളത് ഇക്കുറി തമിഴ്നാട്ടിലെ പോരാട്ടം പ്രവചനാതീതമാക്കിയിരിക്കുകയാണ്.






