അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഇന്നലെ മുംബൈ നേടിയത് തകർപ്പൻ ജയമായിരുന്നു. 200 റൺസ് ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെ 100 റൺസിന് മുംബൈ ഓൾ ഔട്ട് ആക്കി. നിർണായകമായത് തിലക് വര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയായിരുന്നു. മത്സരത്തിന്റെ ഡ്രിങ്ക്‌സ് ബ്രേക്ക് സമയത്ത് ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മ്മയും തമ്മില്‍ നടത്തിയ ഗൗരവമേറിയ സംഭാഷണം നടത്തിയിരുന്നു. അപ്പോള്‍ 22 പന്തില്‍ 19 റണ്‍സുമായി തിലക് ക്രീസില്‍ ബുദ്ധിമുട്ടുകയായിരുന്നു. എന്നാല്‍ പാണ്ഡ്യയുമായുള്ള ആ കൂടിക്കാഴ്ചയ്ക്ക് ശേഷം തിലക് വര്‍മ്മയുടെ ബാറ്റിംഗ് ശൈലി ആകെ മാറി. അടുത്ത 23 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതോടെ 45 പന്തില്‍ തിലക് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. തിലക് വര്‍മയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു എന്നാണ് മത്സര ശേഷം ഹാർദിക് പറഞ്ഞത്.
മുംബൈ ഇന്ത്യൻസ് ആരാധകർ സ്റ്റാർ ബോയ് എന്നാണ് തിലകിനെ വിശേഷിപ്പിക്കുന്നത്. അതങ്ങനെ ഒറ്റ ഇന്നിങ്സിന്റെ ബലത്തില്‍ കിട്ടിയ വിളിപ്പേരല്ല. വർഷങ്ങൾ കൊണ്ട് തനിയെ നേടിയെടുത്തതാണ്. ഇനിയൊരു ഉയർത്തെഴുനേൽപ്പ് സാധ്യമല്ലെന്ന് വിലയിരുത്തിയ മുംബൈക്ക് പ്രതീക്ഷ നൽകിയത് തിലകയിരുന്നു. തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടവര്‍ക്കും വിമർശകര്‍ക്കും മറുപടി നൽകിയ ദിവസമായിരുന്നു ഇന്നലെ. നിരാശയുടെ പടവുകൾ കയറിയവർക്ക് പറയാൻ ഇനി ഏറെയാണ്. തോറ്റ് തുടങ്ങുന്ന മുംബൈ ഇത്തവണ ജയിച്ചാണ് തുടങ്ങിയത്. പ്രതീക്ഷ അവസാനിച്ചു എന്ന തോന്നിയിടത്തു നിന്നും പറന്നുയർന്ന ചരിത്രമുള്ള നീലക്കുപ്പായക്കാർക്ക് ഇതൊരു തിരിച്ചുവരവിന്റെ തുടക്കമാണ്.




