ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കുള്ള സന്ദർശനം ഒഴിവാക്കുമെന്ന് അറിയിച്ചു. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ച് കാണും എന്ന് ടിവികെ അറിയിച്ചു.
ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി ടിവികെ നേതാക്കൾ നേരിട്ട് സംസാരിച്ചു. ചെന്നൈയിലെ പരിപാടിയിൽ ഭൂരിഭാഗം കുടുംബങ്ങളും വരാമെന്ന് സമ്മതിച്ചതായാണ് സൂചനകൾ. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു.
വിജയ് നാമക്കലിലെ കല്യാണമണ്ഡപത്തിൽ പരിപാടി നടത്താൻ ഒരുക്കിയിരുന്നെങ്കിലും, കരൂരിൽ തന്നെ പരിപാടി നടത്തണമെന്നതാണ് വിജയിന്റെ ആദ്യ നിർദേശം .കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം. ദുരഭിമാനക്കൊല കേസിലെ കുടുംബങ്ങളെ സ്റ്റാലിൻ ചെന്നൈയിൽ എത്തിച്ച് കൂടിക്കാഴ്ച ന ടത്തിയെന്നാണ് ടിവികെയുടെ മറ്റൊരു വാദം.
അതേസമയം, പുതിയ തീരുമാനത്തോട് ടിവികെയിൽ ചില വിഭാഗത്തിന് എതിർപ്പുണ്ട്. ചില നേതാക്കൾ പരിപാടി പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു. വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കുകയും, സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഉടൻ അപേക്ഷ നൽകുമെന്നും ടിവികെ അറിയിച്ചു.




