കൊല്ലം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് മണ്ണെണ്ണ വില കുത്തനെ ഉയർന്നത് മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. പുതിയ വിലപ്രകാരം ലിറ്ററിന് 153.59 രൂപയായതോടെ ഇൻബോർഡ് വള്ളങ്ങൾ കടലിൽ പോകാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. മുൻപ് ലിറ്ററിന് 102 രൂപയായിരുന്നു മണ്ണെണ്ണ വില. എന്നാൽ എണ്ണക്കമ്പനികളുടെ പുതുക്കിയ നിരക്കിനെ തുടർന്ന് മത്സ്യഫെഡ് ഏപ്രിൽ ഒന്നുമുതൽ 51.59 രൂപ വർധിപ്പിച്ചു. ഇതോടെ ചെലവ് വൻതോതിൽ ഉയർന്നിരിക്കുകയാണ്.
10 എച്ച്.പി. എൻജിനുള്ള ഒരു വള്ളം ദിവസേന ഏകദേശം 140 ലിറ്റർ മണ്ണെണ്ണ ഉപയോഗിക്കുന്നു. നിലവിലെ നിരക്കിൽ ഒരു ദിവസം തന്നെ ഏകദേശം 7000 രൂപ വരെ ചെലവാകുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. വിലവർധന പൂർണമായി പ്രാബല്യത്തിലായാൽ ഈ ചെലവ് ഇനിയും ഉയരുമെന്നും അവർ ആശങ്കപ്പെടുന്നു.
മണ്ണെണ്ണയ്ക്ക് പുറമേ വല നിർമ്മാണത്തിനുള്ള നൂലിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ലഭ്യമായ നൂലിന് കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വർധനവുണ്ടായതും മത്സ്യതൊഴിലാളികൾക്ക് തിരിച്ചടിയായി.
മണ്ണെണ്ണയുടെ അടിസ്ഥാനവില 131.64 രൂപയായതോടൊപ്പം കേന്ദ്ര-സംസ്ഥാന ജിഎസ്ടി നിരക്കായ 9 ശതമാനം കൂടി ചേർന്നതാണ് വില ഉയരാൻ കാരണമെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്. ജിഎസ്ടി കുറച്ചാൽ ആശ്വാസമുണ്ടാകുമെന്നും അവർ ആവശ്യപ്പെടുന്നു.
ഇതിനിടെ, കേന്ദ്രത്തോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി മത്സ്യഫെഡ് ചെയർമാൻ അറിയിച്ചു. സ്റ്റോക്കിലുള്ള മണ്ണെണ്ണ തീരുന്നതുവരെ പഴയ വിലയായ 102 രൂപയ്ക്ക് വിതരണം തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികൾ നിശ്ചയിക്കുന്ന വിലപ്രകാരം മാത്രമാണ് വിൽപ്പന നടക്കുന്നതെന്നും, വില നിയന്ത്രിക്കാൻ അധികാരമില്ലെന്നും മത്സ്യഫെഡ് അധികൃതർ വ്യക്തമാക്കി.




