കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ തിരുവോണ നാളിൽ യുവാക്കൾ ഒരുക്കിയ പൂക്കളത്തെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനുൾപ്പടെ 27 പേർക്കെതിരെ ശാസ്‌താംകോട്ട പോലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കൾ എല്ലാ വാര്ദശവും ക്ഷേത്ര വാതുക്കൽ പൂക്കളം ഒരുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ പൂക്കൾ കൊണ്ട് കാവിക്കൊടി വരച്ച ശേഷം ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയിരുന്നു.
ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസ്, ചിഹ്നങ്ങളും എഴുത്തും നീക്കണമെന്ന് നിർദേശിച്ചു. എന്നാൽ ഇതു രാഷ്ട്രീയ ചിഹ്നങ്ങൾ അല്ലെന്ന് അറിയിച്ച് യുവാക്കൾ പൊലീസ് നിർദേശം തള്ളി. ഇതോടെയാണ് കലാപശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. എന്നാൽ എഫ്ഐആറിൽ ഓപ്പറേഷൻ സിന്ദൂർ എന്ന് പരാമർശമില്ല പക്ഷേ സമീപത്തായി ഛത്രപതി ശിവജിയുടെ ഫ്ലെക് ബോർഡ് സ്ഥാപിച്ചതിന്റെ വിവരങ്ങളും എഫ്ഐആറിലുണ്ട്. തിരുവോണത്തിന് പൂക്കളമിടാനുള്ള നീക്കം സംഘർഷത്തിനു കാരണമാകുമെന്ന പരാതിയിൽ ഇടത്, കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെടുന്ന ക്ഷേത്ര ഭരണസമിതിയെയും സംഘപരിവാർ പ്രവർത്തകരെയും വിളിച്ച് ഓണത്തിന് മുന്നോടിയായി പൊലീസ് ചർച്ച നടത്തിയിരുന്നു.
പൂക്കളം ഒരുക്കുന്നതിൽ മറ്റ് അടയാളങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന നിർദേശം നൽകിയ ശേഷം ഇരുകൂട്ടർക്കും പൂക്കളം ഒരുക്കാനുള്ള സ്ഥലം മാർക്ക് ചെയ്തു നൽകി. നിർദേശങ്ങൾ ലംഘിച്ചാൽ കലാപ ശ്രമത്തിനു കേസെടുക്കുമെന്ന് അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.






