വയനാട്: സിപ്‌ലൈൻ അപകടമെന്ന പേരിൽ വ്യാജ വീഡിയോ നിർമ്മിച്ച കേസിൽ ആലപ്പുഴ സ്വദേശി അഷ്കർ അലി അറസ്റ്റിൽ. വയനാട് സൈബർ സെൽ സി.ഐ. ഷാജു ജോസഫിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു.
വയനാട്ടിൽ സിപ്‌ലൈൻ തകർന്നുവീണ് അപകടമുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ പിന്നീട് എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി. ജില്ലയിൽ ഇത്തരം ഒരു അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഒരു യുവതിയും കുഞ്ഞും സിപ്‌ലൈൻ കയറുകയും പിന്നീട് ലൈൻ തകർന്നുവീഴുകയും, രക്ഷപ്പെടുത്താൻ എത്തിയ ഓപ്പറേറ്ററും താഴേക്ക് പതിക്കുന്നതുമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങൾ. ‘വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്നത്’ എന്ന അടിക്കുറിപ്പോടെയായിരുന്നു അത് പ്രചരിച്ചത്.




