അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ തോല്‍ക്കുക എന്ന ഒറ്റ വഴി മാത്രമേയുണ്ടായിരുന്നുള്ളൂ. റോബ് വാള്‍ട്ടര്‍ എന്ന ദക്ഷിണാഫ്രിക്കകാരന്‍ പതിനൊന്നിന് പകരം ഇരുപത് പേരെ അണിനിരത്തിയാലും നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ആ രാത്രി നീലക്കുപ്പായക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. കാലങ്ങളോളം ഡഗൗട്ടില്‍ തലതാഴ്ത്തി നിന്ന ഒരു മലയാളി ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് തന്റെ ജനതയ്ക്ക് പറുദീസ സമ്മാനിച്ച് ഉയിര്‍ത്തെഴുന്നേറ്റ ആ രാവില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കിവികള്‍ക്കെന്നല്ല, ആര്‍ക്കും ആവുമായിരുന്നില്ല. ഒരു കൊച്ചു സംസ്ഥാനത്തെ ജനതയെ മുഴുവന്‍ ഒരു രാത്രി ഉറങ്ങാതെ ഇരുത്താനായി എന്നത് ആ ജനതയ്ക്ക് അയാളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എത്രമാത്രം പ്രധാനമായിരുന്നു എന്നതിന്റെ നേര്‍ചിത്രമാണ്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യയിലെ സ്‌പോര്‍ട് കോളങ്ങളില്‍ മുഴുവന്‍ എഴുതപ്പെട്ടത് സഞ്ജുവിനെ കുറിച്ചായിരുന്നു. പക്ഷേ ഇന്നും അയാളെ കുറിച്ച് എഴുതാതിരിക്കാനാവില്ല. പ്രതിസന്ധികള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ അയാള്‍ നടത്തിയ പോരാട്ടത്തിന്റെ സാക്ഷ്യപത്രമാണത്. ഉയിര് കൊടുത്തും ഉറ്റവരെ കരക്കുകയറ്റുന്ന നാട്ടില്‍ നിന്നാണയാളുടെ വരവ്. അതുകൊണ്ട് തന്നെയാണ് കാലങ്ങളേറെ അപമാന ഭാരത്താല്‍ മുഖംതാഴ്ത്തി നിന്നൊരു ഭൂതകാലം വേട്ടയാടിയിട്ടും പതറാതെ പോരാടാന്‍ അയാള്‍ക്ക് സാധിച്ചത്.
അര്‍ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം പോലെയായിരുന്നു അഹമ്മദാബാദിലെ ആ രാത്രി. മൂന്നാം കിരീടം നേടി എന്നതിനപ്പുറം അത് മൃഗീയമായ ആധിപത്യത്തിലൂടെ തന്നെ നേടി എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. പോണ്ടിങ്ങിന്റെ വേട്ടനായ്ക്കളെ അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് മാറിയ ഇന്ത്യന്‍ ടീം. തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ വന്ന കിവികള്‍ എങ്ങനെയെങ്കിലും കളിയൊന്ന് കഴിഞ്ഞാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ച അവസ്ഥയിലേക്ക് എത്തിച്ചത് സഞ്ജുവും അഭിഷേകും ചേര്‍ന്ന കൂട്ടുകെട്ടാണ്. 46 പന്തില്‍ 5 ഫോറും 8 സിക്‌സും അടക്കം സഞ്ജു അടിച്ചത് 89 റണ്‍സ്. സെമിയിലും 89 റണ്‍സ്. അതിന് തൊട്ട് മുന്‍പ് നടന്ന, വിര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായ കളിയിലെ 97 റണ്‍സ്. വെറും അഞ്ച് മത്സരം മാത്രം കളിച്ച്, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആദ്യ ഇലവനില്‍ പോലും ഇല്ലാതിരുന്നയൊരാള്‍ ടൂര്‍ണമെന്റിലെ താരമാകുന്ന അത്ഭുത കാഴ്ച്ച.






