കൊച്ചി: നടൻ പ്രേംകുമാർ കെ.എസ്.യു പ്രവർത്തകനായിരുന്നപ്പോഴും പിന്നീട് ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും എക്കാലവും എൻ്റെ ഉറ്റ സുഹൃത്തായിരുന്നു.
1985-ൽ ചെമ്പഴന്തി എസ്.എൻ കോളജിൽ ആർട്ട്സ്ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാർത്ഥിയായി പ്രേംകുമാർ മത്സരിച്ചിരുന്നു.
1991-ൽ സഖാവ് പി. കഷ്ണപിള്ളയെക്കുറിച്ച് പി.എ. ബക്കർ സിനിമയെടുത്തപ്പോൾ പ്രേംകുമാറിനെ നായകനാക്കി. സ്വിച്ച്ഓൺ കർമ്മം നടത്തിയത് ഇ.എം.എസ് ആയിരുന്നു. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും സിനിമ റിലീസായില്ല. സിനിമയെക്കുറിച്ച് അക്കാലത്തുതന്നെ ഞാൻ ബക്കറുമായും പ്രേംകുമാറുമായും ചർച്ച ചെയ്തിരുന്നു.
സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് കൂടുതൽ പഠിക്കാൻ നിർബന്ധിതനായ പ്രേംകുമാർ ക്രമേണ ഇടതുപക്ഷ സഹയാത്രികനായി. കോടിയേരി ബാലകൃഷ്ണനാണ് പ്രേംകുമാറിനെ ക്ഷണിച്ചു വരുത്തി ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനാക്കിയത്. പിന്നീട് ചെയർമാനാക്കി. അകാരണമായാണ് പ്രേംകുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കിയത്.
എൻ്റെ അറിവിൽ പ്രേംകുമാർ രാഷ്ട്രീയ സ്വഭാവമില്ലാത്ത തികഞ്ഞ കലാകാരനാണ്. ഒരു അധികാര ദുർമോഹിയോ ഭാഗ്യാനേഷിയോ അല്ല. ഏതു കാര്യത്തിലും നിലപാടും അഭിപ്രായവുമുള്ള ഉത്തമവ്യക്തി. സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ കോൺഗ്രസ് കുടുബത്തിലേക്ക് 40 വർഷത്തെ ആത്മബന്ധമുള്ള സഹോദരൻ എന്ന നിലയിൽ സ്വാഗതം ചെയ്യുന്നു.










