അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ഒരു മാസ്സ് ചിരിപ്പടമാണ് ‘മരണമാസ്സ്’. ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിൽ മതിമറന്ന് ചിരിക്കാനുള്ള ധാരാളം രംഗങ്ങളുണ്ട്.നവഗതനായ ശിവ പ്രസാദ് ഒരുക്കിയ ചിത്രം ഒരു ബ്ലാക്ക് കോമഡി ആയിരുന്നു. ബേസില്‍ ജോസഫ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിൽ എത്തിയത്.ചിത്രത്തിൽ ടൊവിനോയും ഒരു ക്യാമിയോ റോളിൽ എത്തിയിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് താൻ ആ റോൾ ചെയ്‌തെതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.
തന്‍റെ പുതിയ ചിത്രം ‘നരിവേട്ടയുടെ’ പ്രമോഷന്‍ പരിപാടിക്കിടെയാണ് ടൊവിനോ ഇത് പറഞ്ഞത്.
“മരണമാസ്സിൽ ഡെഡ് ബോഡിയായിട്ട് വന്നഭിനയിക്കാമോ ഒരു ഷോട്ട് എന്നുപറഞ്ഞ് ആരേയും വിളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ കമ്പനി ആര്‍ട്ടിസ്റ്റ് ആയിട്ട് ഞാന്‍ തന്നെ ഉണ്ടല്ലോ. ഇതിപ്പോള്‍ ആരോടും ചോദിക്കുകയും പറയുകയും വേണ്ടല്ലോ. ഞാന്‍ തന്നെ കയറി കിടന്നാല്‍ മതിയല്ലോ. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് പെട്ടിയില്‍ കിടന്ന് ഞാൻ ഉറങ്ങിപ്പോയിട്ടുണ്ട്” ടൊവിനോ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നേരത്തെ തന്നെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ ഈ വേഷം ചെയ്തതിനെക്കുറിച്ച് സംവിധായകന്‍ ശിവ പ്രസാദ് പ്രതികരിച്ചിരുന്നു. “ചിത്രത്തില്‍ ടൊവിനോയെക്കൊണ്ട് ഒരു ക്യാമിയോ, അതായത് ഇന്ന് ചിത്രത്തില്‍ കാണുന്നത് ചെയ്യിക്കണം എന്ന് എഴുതുന്ന സമയത്ത് തന്നെ തീരുമാനിച്ചതാണ്. അങ്ങനെ ആലോചിക്കുന്നത് വളരെ ഈസിയാണ്. എന്നാല്‍ അത് ഞാന്‍ ചെയ്യാം എന്ന് ആ താരം പറയുന്നതാണ് ശരിക്കും എക്സൈറ്റ് ചെയ്യിപ്പിച്ചത്.
ടൊവിനോയെപ്പോലെ ഇത്രയും താരമൂല്യമുള്ള ഒരാള്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നത് ശരിക്കും ആവേശം തന്നെയാണ്. ടൊവിനോയ്ക്ക് ആ കോമഡി വര്‍ക്കായത് കൊണ്ടാണ് ആ വേഷം ചെയ്യാം എന്ന് പറഞ്ഞത്. ഈ സിനിമ നടക്കാനുള്ള പ്രധാന കാരണവും ഈ ചിത്രത്തിലെ കോമഡി ടൊവിനോയ്ക്ക് മനസിലായി എന്നയിടത്താണ്. ഇത്തരം ഒരു സിനിമ നിര്‍മ്മിക്കാന്‍ എടുത്ത തീരുമാനം തന്നെ വലുതാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതേ സമയം സിനിമയില്‍ വിശ്വാസമുള്ള ഒരാളുടെ അടുത്ത് ഇത്തരം ഒരു റോളുമായി പോകുമ്പോള്‍ അത് വേഗം മനസിലാകുകയായിരുന്നു”






