ബംഗാൾ: കൊൽക്കത്തയിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആലിപ്പുർദ്വാറിലാണ് സംഭവം നടന്നത്. മനോജ് ദാസ് (35), മകൾ മനീഷ, അമ്മ മഖൻ റാണി (68) എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇരുപതോളം ആനകൾ കാടിറങ്ങി കുഞ്ജാനഗർ എന്ന ഗ്രാമത്തിലെത്തുകയായിരുന്നു. ഇതിലൊരു കൊമ്പനാന മനോജിനെ ആക്രമിച്ചു. മനോജിന്റെ നിലവിളി കേട്ട് കുഞ്ഞിനെയുമെടുത്തെത്തിയ മഖൻ റാണിയെയും കുഞ്ഞിനെയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. കാട്ടാനകളെ തടയാനുള്ള വൈദ്യുത വേലി തകർന്നെന്നും ഉടൻ നേരെയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.






