വയനാട്: തലപ്പുഴയിലെ ജനവാസ മേഖലയിൽ കാട്ടാന. പ്രദേശത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനയാണ് താഴെചിറക്കര ഭാഗത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ പതിനെട്ട് ദിവസമായി തേയില തോട്ടമേഖലയായ താഴെചിറക്കര പ്രദേശത്തെ ജനങ്ങൾ കാട്ടാന ഭീതിയിലാണ്. വനംവകുപ്പ് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് അയക്കുമെങ്കിലും തിരിച്ച് വീണ്ടും കാട്ടാന ഇതേ സഥലത്തേക്ക് എത്തുകയാണ്.
ഓരോ ദിവസവും പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ് തൊഴിലെടുക്കാനായി തോട്ടം മേഖലയിലേക്ക് എത്തുന്നത്. വനം വകുപ്പ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പ്രായാധിക്യമുള്ള കാട്ടാനയുടെ തലയിൽ മൂന്നിലേറെ പരുക്കുകൾ ഉണ്ട്. മറ്റ് ആനകൾ തമ്മിലുണ്ടായ സംഘർഷത്തിലാകാം കാട്ടാനയ്ക്ക് പരുക്കേറ്റതെന്നാണ് നിഗമനം. സ്ഥലത്തെ ഫെൻസിങ് കൃത്യമല്ലാത്തതിനാലാണ് കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
Content: Wild elephant in residential area of Thalappuzha, Wayanad






