തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ ട്രാക്കിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് പാലരുവി എക്സ്പ്രസിന്റെ യാത്ര തടസപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു ഒറ്റക്കൽ റെയിൽവേ സ്റ്റേഷനും ഇടമണ്ണിനും ഇടയിലുള്ള ഇരപ്പിൻചാൽ ഭാഗത്ത് സംഭവം ഉണ്ടായത്. പുനലൂരിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന പാലരുവി എക്സ്പ്രസിന് മുന്നിലാണ് കാട്ടാന എത്തിയത്. ട്രാക്കിൽ വീണ മരക്കൊമ്പുകൾ ഭക്ഷിച്ചുകൊണ്ടിരുന്ന ആന ട്രെയിൻ എത്തിയിട്ടും മാറിയില്ല.
ദൂരത്തുനിന്ന് ആനയെ കണ്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി. ഏകദേശം 15 മിനിറ്റോളം ട്രാക്കിൽ നിന്ന ആന, തുടർച്ചയായി ഹോൺ മുഴക്കിയതിനെ തുടർന്ന് വനത്തിലേക്ക് മടങ്ങി. പിന്നീട് തെന്മല റെയിൽവേ സ്റ്റേഷനെ വിവരം അറിയിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന ഈ റെയിൽപാതയിൽ ഇടമൺ, ഒറ്റക്കൽ, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും ട്രാക്കിൽ ഇറങ്ങുന്നത് പതിവാണ്.
അടുത്തിടെ കഴുതുരുട്ടി ഭാഗത്ത് പശുക്കൾ കൂട്ടമായി ട്രാക്കിൽ കയറിയതിനെ തുടർന്ന് ട്രെയിനിന്റെ വേഗത കുറയ്ക്കേണ്ടി വന്നിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ റെയിൽവേയും വനംവകുപ്പും ചേർന്ന് സംയുക്ത പട്രോളിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ യാത്രക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.






