എന്തെങ്കിലും വിഷയം ഉയർത്തിക്കാട്ടി ജാഥകളും യാത്രകളും രാഷ്ട്രീയപാർട്ടികൾ നടത്തുന്നത് നമ്മുടെ കേരളത്തിൽ നിരന്തരം നടക്കുന്ന ഒന്നുതന്നെയാണ്. എന്നാൽ കാലക്രമേണ രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള മത്സരങ്ങളേക്കാൾ വലിയ മത്സരമാണ് മുൻനിര വാർത്താചാനലുകൾ തമ്മിൽ നടത്തുന്നത്. ചെറിയ മത്സരം ഒന്നുമല്ല. പൊരിഞ്ഞ പോരാട്ടമാണ് വാർത്താചാനലുകൾ പരസ്പരം നടത്തുന്നത്. ചാനലുകളുടെ തലതൊട്ടപ്പൻ സ്ഥാനം ഇടയ്ക്ക് എപ്പോഴോ കൈമോശം വന്നെങ്കിലും വിട്ടുകൊടുക്കുവാൻ ഏഷ്യാനെറ്റ് തയ്യാറായിട്ടില്ല. ബാർക്ക് റേറ്റിങ്ങുകൾ പുറത്തുവരുമ്പോൾ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് തന്നെയാണ്. ഒന്നാം സ്ഥാനത്തെ വെല്ലുവിളിച്ച് ഒരുതവണ മാത്രമാണ് റിപ്പോർട്ടർ ടിവി ഒന്നാമത് എത്തിയത്.
എന്നാൽ ഇപ്പോൾ കുറെ ആഴ്ചകളായി ഏഷ്യാനെറ്റ് തന്നെ മേധാവിത്വം തുടരുകയാണ്. ഇപ്പോൾ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ആ പോരാട്ടം നടത്തുന്നതാകട്ടെ റിപ്പോർട്ടർ ചാനലും 24 ചാനലും തമ്മിലുമാണ്. പരസ്പരം അവരുടെ മത്സരം വലിയ വൈര്യമായി മാറിയിരിക്കുന്നു. വയനാട് ദുരന്തം ഉണ്ടായ ശേഷം വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി റിപ്പോർട്ടർ ചാനൽ ഒരു യാത്ര നടത്തിയിരുന്നു. ചാനലിലെ മുൻനിരയിലുള്ള മാധ്യമപ്രവർത്തകർ സംസ്ഥാനത്തൊട്ടാകെ വയനാടിന് വേണ്ടി സഞ്ചരിച്ചു. ആ പരിപാടിക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതോടെ പകൽ നേരത്തെ റേറ്റിംഗ് റിപ്പോർട്ടർ തന്നെ പിടിച്ചെടുത്തു. അത്തരത്തിലുള്ള ഒട്ടേറെ പരിപാടികൾ തുടരെത്തുടരെ വന്നതോടെ 24നെ തള്ളി റിപ്പോർട്ടർ രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. 24 ചാനലിലെ ചില പടല പിണക്കങ്ങളും തർക്കങ്ങളും ചാനലിന്റെ പ്രവർത്തനത്തെ തന്നെ ബാധിച്ചിരുന്നു. ഇതോടെ റേറ്റിങ്ങിൽ കൂപ്പുകുത്തുകയായിരുന്നു. പിന്നീട് സംസ്ഥാനത്ത് ലഹരി ഉപയോഗിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ വളർന്നു വന്നപ്പോൾ അതൊരു ക്യാമ്പയിനായി ഉയർത്തിക്കാട്ടി റിപ്പോർട്ടർ ചാനൽ വീണ്ടും രംഗത്തെത്തി.






