സ്ഥാനാർത്ഥിയാകാനുള്ള താത്പര്യമില്ലെന്നും തന്റെ എല്ലാ സ്വപ്നങ്ങളും സിനിമയോടൊപ്പമാണെന്നും നടൻ ആസിഫ് അലി വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് എത്താമെന്നും അദ്ദേഹം പറഞ്ഞു. പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കുകയും നിർബന്ധമായും വോട്ട് ചെയ്യണമെന്നും ആസിഫ് അലി പറഞ്ഞു.
പെരുന്നാൾ ആശംസകളോടെയാണ് അദ്ദേഹം പ്രതികരണം ആരംഭിച്ചത്. “ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. 30 ദിവസത്തെ നോമ്പിന് ശേഷം കുടുംബാംഗങ്ങൾ എല്ലാം ഒന്നിച്ചുകൂടിയിട്ടുണ്ട്. സാധാരണയായി പെരുന്നാൾ ആഘോഷിക്കാൻ സ്വദേശമായ തൊടുപുഴയിലേക്ക് പോകാറുണ്ട്. എന്നാൽ ഇത്തവണ ഒരു മാറ്റത്തിന് എറണാകുളത്തുതന്നെയാണ് ആഘോഷം. ജാതി-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ ആഘോഷങ്ങളും പെരുന്നാളായാലും ഓണമായാലും ക്രിസ്മസായാലും ഒന്നിച്ച് ആഘോഷിക്കുന്ന സംസ്കാരം തുടർന്നുകൊണ്ടിരിക്കണം,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതുവരെ പിഷാരടി വിളിച്ചിട്ടില്ലെന്നും, അത്തരമൊരു ക്ഷണം വന്നാൽ തീർച്ചയായും പങ്കെടുക്കുമെന്നും ആസിഫ് അലി വ്യക്തമാക്കി. “അദ്ദേഹത്തെ അടുത്തറിയുന്ന ആളാണ് ഞാൻ. ഓരോരുത്തരും തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് പരിശോധിക്കണം. വോട്ട് ചെയ്യാതെ രാഷ്ട്രീയ പാർട്ടികളെയോ നേതാക്കളെയോ വിമർശിക്കാൻ അവകാശമില്ല. ആദ്യം വോട്ടവകാശം വിനിയോഗിക്കണം,” അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും, അങ്ങനെ ഒരു അവസരം വന്നാലും മത്സരിക്കാൻ താത്പര്യമില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.






